
ഇടുക്കി: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. എസ് എച്ച് ഒ ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. പ്രതികളുടെ ചിത്രം ചോർത്തി നൽകിയ പോലീസുകാർക്കെതിരെയും നടപടിയുണ്ടാകും.
തിങ്കളാഴ്ച രാത്രിയിലാണ് ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവർക്കാണ് സസ്പെൻഷൻ. രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുമ്പോൾ അഞ്ചു പോലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാഷ രണ്ടു പേർ മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി യു കുര്യാക്കോസ് പറഞ്ഞു.
പോക്സോ കേസ് പ്രതികളുടെ ചിത്രം ചോർത്തി നൽകിയ സംഭവത്തിലും പോലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങൾ പുറത്തു വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളിൽ നിൽക്കുന്ന ചിത്രമാണ് പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തായത്. പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ചിത്രങ്ങൾ പ്രചരിച്ചതായി സ്പെഷ്യൽബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസും, സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. രക്ഷപെട്ട പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഇതിനിടെ രണ്ട് തവണ പോലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതിവേഗത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam