
തിരുവനന്തപുരം: സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാനെന്ന് ആരോപണം. ഒരു ദിവസം നിശ്ചിത തുക സർക്കാരിലേക്ക് അയയ്ക്കണമെന്ന നിർദേശം പൊലീസ് ഉന്നത ഉദ്യോഗസ്ഥർ ജില്ലകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും നൽകിയിട്ടുണ്ട്. ഇതോടെ വ്യാപകമായി പെറ്റി അടിച്ച് കാശ് വാങ്ങുകയാണ് പൊലീസ്.
മാസ്ക് വച്ച് പശുവിന് പുല്ലരിയാൻ പോയ ആളിനുൾപ്പെടെ പൊലീസ് പെറ്റി അടിച്ചത് വിവാദമായിരിക്കെയാണ് ക്വാട്ട തികയ്ക്കാനുള്ള നിർദേശത്തിന്റെ വാർത്തകളും പുറത്ത് വരുന്നത്. ഖജനാവ് കാലിയാകാതെ നോക്കാനുള്ള നിർദേശമാണിതെന്നാണ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഈ നിർദേശം താഴെത്തട്ടിലേക്ക് നൽകിയിട്ടുള്ളത് . ക്വാട്ട തികച്ചില്ലെങ്കിൽ അതിനുള്ള പണി വേണെ കിട്ടുമത്രെ. ഇതോടെ എന്തിനും ഏതിനും പെറ്റി ഈടാക്കി കാശ് വാങ്ങുകയാണ് ലോക്കൽ പൊലീസ്.ഹെൽമറ്റ് വയ്ക്കാതെ പോകുന്നവനും ഇപ്പോൾ പകർച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നാണ് കേസെന്ന പരാതികളും ഉയരുന്നുണ്ട്.
പുതിയ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും കൂടുതൽ അധികാരം കിട്ടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് പൊലീസ് നടപടികളേറെയും. പലപ്പോഴും പൊലീസ് നടപടി വാക്ക് തർക്കത്തിലേക്കും എത്താറുണ്ട്.
വർക്കലയിൽ നിന്ന് മീൻ വിൽപനക്ക് പാരിപ്പള്ളിയിലെത്തിയ മൽസ്യത്തൊഴിലാളി സ്ത്രീയുടെ മീൻ പൊലീസ് വലിച്ചെറിഞ്ഞതും പകർച്ചവ്യാധി നിയമം പാലിക്കുന്നില്ലെന്ന കുറ്റം ചുമത്തിയായിരുന്നു. കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിച്ചുനിൽക്കുന്നവർക്കെതിരേയും കേസുകൾ എടുത്തിട്ടുണ്ട്. ഇതുവരെ ഒരു കോടിയിലേറെ രൂപ പിഴ ഇനത്തിൽ പിരിച്ചിട്ടുണ്ട്. പുതിയ നിയമം വന്നതോടെ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് പരിശോധനകൾക്കുള്ള അധികാരം കുറയുകയും പരിശോധനക്ക് ഉടമസ്ഥരുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശവും ഉണ്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam