
പാലക്കാട്: അട്ടപ്പാടി ക്ഷീരസഹകരണ സംഘത്തിലെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ ക്ഷീര വികസന വകുപ്പ്. 2014 ൽ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റക്കാര്‍ക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ പ്രത്യേക റിപ്പോര്‍ട്ട് ഇതുവരെ കണ്ടില്ലെന്നാണ് വകുപ്പ് പ്രതികരണം.
അട്ടപ്പാടി കോട്ടത്തറയിലെ ആപ്കോസ് ക്ഷീരസഹകരണസംഘത്തിൽ 2009 മുതൽ 2013 വരെയുളള കാലഘട്ടത്തിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരുൾപ്പെടെ 11 പേർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കാണിച്ച് ക്ഷീര വികസന വകുപ്പിന് പ്രത്യേക റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ ഈ കണ്ടെത്തലുകളെക്കുറിച്ച് അറിയില്ലെന്നാണ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന മറുപടി.
ആരോപണമുയർന്നപ്പോൾ ക്ഷീരവികസന വകുപ്പിന്‍റെ ജില്ലാ ഇൻപെക്ഷൻ വിഭാഗം പരിശോധന നടത്തിയെന്നും അന്നത്തെ സെക്രട്ടറി, ക്ലർക്ക് എന്നിവരുടെ പേരിൽ നടപടി തുടങ്ങിയെന്നുമാണ് വിശദീകരണം. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണത്തിന് പൊലീസ് മേധാവിക്ക് കൈമാറലാണ് ചട്ടമെന്ന് ഓഡിറ്റർമാർ വ്യക്തമാക്കുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനമുളള ഭരണസമിതിക്ക് വേണ്ടി ചില ഉദ്യോഗസ്ഥർതന്നെ റിപ്പോർട്ട് പൂഴ്ത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം.
ഓഡിറ്ററുടെ സ്പെഷ്യൽ റിപ്പോർട്ട് കിട്ടിയാൽ തുടർനടപടിയെടുക്കുമെന്നാണ് ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ വിശദീകരണം. അതേസമയം 2014ൽ എംആര്‍സിഎംപിയുവിലെ എം 13 യൂണിറ്റ് തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന വിശദീകരണമാണ് വിചിത്രം. തന്‍റെ കാലഘട്ടത്തില്‍ നടന്ന അഴിമതിയല്ലാത്തതിനാൽ തല്‍ക്കാലം പ്രതികരിക്കാനില്ലെന്നാണ് വകുപ്പുമന്ത്രിയുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam