'മോന്‍സനെ ശല്യം ചെയ്യരുത്'; ഡ്രൈവറെ താക്കീത് ചെയ്യുന്ന ബാലയുടെ ശബ്‍ദസന്ദേശം പുറത്ത്, ഗൂഡാലോചനയെന്ന് നടന്‍

By Web TeamFirst Published Sep 28, 2021, 2:22 PM IST
Highlights

എന്നാല്‍ നാല് മാസം മുമ്പ് നടന്ന സംഭാഷണം പുറത്തുവന്നതിന് പിന്നില്‍ ​ഗൂഢാലോചന ഉണ്ടെന്നാണ് ബാല പറയുന്നത്. സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടതെന്നും ബാല പറഞ്ഞു. 

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി (Monson Mavunkal) നടന്‍ ബാലയ്ക്കും (Bala) ബന്ധും. മോന്‍സന്‍റെ മുന്‍ ഡ്രൈവര്‍ അജിയെ ബാല താക്കീത് ചെയ്യുന്ന ശബ്‍ദരേഖ പുറത്തായി. മോന്‍സനെ ശല്യം ചെയ്യരുതെന്നും അങ്ങനെയെങ്കില്‍ അജിയ്ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാമെന്നുമാണ് ബാല പറഞ്ഞത്. എന്നാല്‍ നാല് മാസം മുമ്പ് നടന്ന സംഭാഷണം പുറത്തുവന്നതിന് പിന്നില്‍ ​ഗൂഢാലോചന ഉണ്ടെന്നാണ് ബാല പറയുന്നത്. സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടതെന്നും ബാല പറഞ്ഞു. 

അതേസമയം മോൻസൻ മാവുങ്കൽ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകൾ പുറത്തുവന്നു. ലണ്ടനിൽ നിന്ന് പണമെത്തി എന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനായി കൃത്രിമമായി നിർമ്മിച്ച വ്യാജ രേഖകളാണ് പുറത്തായത്. ബാങ്ക് ഇടപാടുകളുടെ രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 

ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും അതിനാൽ താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയിലേറെ രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെയാണ് ഇവർ പരാതി നൽകിയത്. ഇതിനായി ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകളാണ് പുറത്ത് വന്നത്. ഈ രേഖകളും ഉന്നത ബന്ധങ്ങളും ഉപയോഗിച്ചാണ് മോൻസൻ തട്ടിപ്പ് നടത്തിയത്.

Read Also:  തട്ടിപ്പുകാരനെന്നറിഞ്ഞാൽ കെ സുധാകരൻ മോൻസനെ കാണുമോയെന്ന് വി ഡി സതീശൻ


 

click me!