
കൊച്ചി: ഓട്ടോറിക്ഷ വിട്ടുനല്‍കിയ കോടതി നടപടിയില്‍ സന്തോഷവാനാണെന്നും പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പരാതിയുമായി മുന്നോട് പോകുമെന്ന് നടൻ വിനായകന്റെ സഹോദരന് വിക്രമന്‍. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ടി കെ വിക്രമന്‍ പറഞ്ഞു. നിയമലംഘനം നടത്തുന്ന ആഢംബര വാഹനങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഓട്ടോറിക്ഷകാരേയും ചെറുവണ്ടികളേയും ദ്രോഹിക്കുന്ന പൊലീസിന്റെ അമിതാധികാര പ്രയോഗത്തിനെതിരെ നിയമപരമായി പോരാടുമെന്നും വിക്രമന്‍ വ്യക്തമാക്കി.
ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിൽ പൊലീസ് പിടികൂടിയ വിക്രമന്റെ ഓട്ടോറിക്ഷ വിട്ടുനൽകാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടുരുന്നു. കേസ് കഴിയുംവരെ വാഹനം വില്‍കരുതെന്നും ആവശ്യപ്പെട്ടാല്‍ കോടതി സമക്ഷം ഹാജരാക്കണം എന്നുമുള്ള ഉപാധിയോടെയായിരുന്നു നടപടി. കേരള ഡി.ജി.പിയുടെ 31/01/2017ലെ സര്‍കുലര്‍ നമ്പര്‍ 7/2017 പാലിക്കാതെ, പെറ്റികേസുകളിലെ വാഹനങ്ങള്‍ പിടിച്ച് വെക്കുന്നത് കേരള പൊലീസ് ആക്ട് ലംഘനമാണ്. മേലധികാരിയുടെ ഉത്തരവ് ലംഘിച്ച പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുംവരെ ഒരു സാധാരണ പൗരന്‍ എന്ന നിലക്ക് പോരാട്ടം തുടരുമെന്നും ഇത് എല്ലാ സാധാരണകാരായ ഓട്ടോക്കാര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും ടി കെ വിക്രമന്‍ പറഞ്ഞു.
എംജി റോഡിൽ നോ പാർക്കിംഗ് സ്ഥലത്ത് ഓട്ടോ നിർത്തിയിട്ടെന്ന് ആരോപിച്ചായിരുന്നു ട്രാഫിക് പൊലീസ് വാഹനം 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തത്. വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് വിനായകന്റെ സഹോദരൻ വിക്രമനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 283ാം വകുപ്പും, മോട്ടോർ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്ഐആർ. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. നീ നടൻ വിനായകന്റെ ചേട്ടനല്ലേ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്നും വിക്രമൻ ആരോപിച്ചിരുന്നു.
Also Read: നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസിന്റെ കസ്റ്റഡിയിൽ; പകപോക്കുന്നെന്ന് വിക്രമൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam