
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നാണ് പ്രതിയുടെ വാദം. ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ വിചാരണ കോടതിയും ഇന്ന് പരിഗണിക്കും.
കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനൊരുങ്ങുമ്പോൾ ആണ് രണ്ടാം പ്രതിയുടെ അപ്പീൽ ഹൈക്കോടതിയിലെത്തുന്നത്. അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതല നൽകിയ ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ വാദം. തനിക്ക് നടിയുമായി മുൻ വൈരാഗ്യമില്ലെന്നും ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിച്ചെന്നും അപ്പീലിൽ പറയുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം തടവിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
കേസിൽ പ്രതിയായിരുന്ന ദിലീപ് അന്വേഷണ ഉദ്യോഗസ്ഥൻ, കേസുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമസ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ പരാതികൾ നൽകിയത്. ഈ പരാതികളാണ് കേസിൽ വിധി പറഞ്ഞ ജഡ്ജ് ഹണി എം വർഗീസ് ഇന്ന് വീണ്ടും പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തിയെന്നും, കോടതിയില്‍ പറയാത്തത് പോലും ചാനലുകളില്‍ പ്രചരിപ്പിച്ചു എന്നുമാണ് ദിലീപിന്റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam