
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. നടിയുടെ അവസരങ്ങൾ നിഷേധിച്ചതിന് ഏതെങ്കിലും സംഭവങ്ങൾ എടുത്തുപറയാനും നടിയ്ക്ക് ആയിട്ടില്ലെന്നാണ് വിധിന്യായത്തിൽ പറയുന്നത്. മലയാള സിനിമയിൽ നിന്ന് നടിയെ പുറത്താക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല. വർഷം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.
ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴിയും വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ ദിലീപിന്‍റെ മുന്‍ ഭാര്യ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു അതിജീവിതയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു. 2012ൽ കൊച്ചിയിൽ വെച്ച് യൂറോപ്യൻ യാത്രക്കുള്ള റിഹേഴ്സലുണ്ടായിരുന്നു. ഇതിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിംഗ് റോളുകൾ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്നാണ് നടി മൊഴി. എന്നാൽ രണ്ടുപേരും തമ്മിൽ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ, വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത ഇന്നലെ രംഗത്തി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു. സമൂഹത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും ഒൻപത് വർഷത്തോളം നേരിട്ട അനീതിയും വിവേചനവും ആണ് പോസ്റ്റിൽ അതിജീവിത പറയുന്നത്. അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam