
മലപ്പുറം: വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീൻ. മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് ശിഹാബുദ്ദീൻ എന്ന ബാവ വെല്ലുവിളിച്ചത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടിൽ കയറി കാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറയുന്നു. എതിർക്കാൻ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ മുന്നോട്ട് വരണം. മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറഞ്ഞു. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലറാണ് ശിഹാബുദ്ദീൻ. ശിഹാബുദ്ദീൻ്റെ കൊലവിളി പ്രസംഗം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നിരവധിയിടങ്ങളിലാണ് കൊലവിളി പ്രസംഗവും ആക്രമണവും നടക്കുന്നത്.
മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്. തെരെഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി സൈയ്തലവി മജീദ് ആരോപിച്ചു. അന്യ ആണുങ്ങളുടെ മുന്നിൽ ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മുന്നിൽ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടതെന്നും സൈയ്തലവി മജീദ് അധിക്ഷേപിച്ചു. തന്‍റെ വീട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളുണ്ടെന്നും അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനാണെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല ഇതിലും വലുത് കേൾക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി. താൻ ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കിൽ കൊടുത്തോളുവെന്നും നേരിടാൻ അറിയാമെന്നും സൈയ്തലവി മജീദ് പറയുന്നുണ്ട്. പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുത്തതിന്‍റെ സ്വീകരണത്തിലാണ് വിവാദ പ്രസംഗം. സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന സൈയ്തലവി മജീദ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാര്‍ട്ടി ചുമതല മറ്റൊരാള്‍ക്ക് താൽക്കാലികമായി കൈമാറിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam