നടിയെ ആക്രമിച്ച കേസ് : സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയിൽ

Published : May 23, 2022, 02:39 PM ISTUpdated : May 23, 2022, 03:32 PM IST
നടിയെ ആക്രമിച്ച കേസ് :  സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയിൽ

Synopsis

കേസ്  തിടുക്കത്തിൽ അവസാനിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമെന്ന് നടി; നീതി നിഷേധമുണ്ടാകുമോ എന്ന് ഭയക്കുന്നതായും അതിജീവിത; വിചാരണ കോടതി ജഡ്‍ജിക്ക് നിക്ഷിപ്ത താൽപര്യമുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.

കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹ‍ർ‍ജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു. 

കേസിൽ ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതൽ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ യുഡിഎഫ് അട്ടിമറി ആരോപണം ഉന്നയിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സർക്കാരിനെതിരെ ശക്തമായ ആയുധമായി പ്രതിപക്ഷം ഇത് ഉന്നയിച്ചേക്കും. 

Read Alsoനടിയെ ആക്രമിച്ചകേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഇപി ജയരാജൻ; കേസിൽ ആകെ പത്ത് പ്രതികൾ

ശരത് പതിനഞ്ചാം പ്രതി

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പതിനഞ്ചാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ഐപിസി ഇരൂനൂറ്റിയൊന്നാം വകുപ്പ് പ്രകാരമാണ് പ്രതി ചേർത്തത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ശരത്തിന്‍റെ കൈവശം എത്തി എന്നുതന്നെയാണ് അന്വേഷണ സംഘം ആവർത്തിക്കുന്നത്. എന്നാൽ ഇത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ തെളിവ് നശിപ്പിക്കുകയോ മനഃപൂർവം മറച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ട്.  ശരത്തിനെ പതിനഞ്ചാം പ്രതിയാക്കിയാകും വിചാരണ കോടതിയിൽ തുടരന്വേഷണ റിപ്പോർട് സമർപ്പിക്കുക. രണ്ട് പ്രതികളെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മൂന്നുപേരെ മാപ്പുസാക്ഷികളാക്കി. ശരത്തടക്കം പത്തു പ്രതികളാകും ഇനി കേസിൽ ഉണ്ടാകുക. നടൻ ദിലീപ് എട്ടാം പ്രതിയായി തുടരും. 

വിചാരണ കോടതി ജഡ്‍ജിക്ക് നിക്ഷിപ്ത താൽപര്യം?

ജുഡിഷ്യൽ കസ്റ്റഡിയിൽ വച്ച് ദൃശ്യം ചോർന്നതിന്റെ ഉത്തരവാദിത്തം വിചാരണ കോടതിക്കാണെന്ന് അതിജീവിത. 
ഇതിലെ കുറ്റക്കാരെ കണ്ടെത്താൻ കോടതി ഒരു നടപടിയും സ്വീകരിച്ചില്ല. നീതിപൂർവമായ വിചാരണയ്ക്ക് കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ട്. ദൃശ്യങ്ങൾ അനധികൃതമായി കൈക്കലാക്കിയ കുറ്റവാളികളെ രക്ഷിക്കാൻ ജഡ്ജിക്ക് താല്പര്യമുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ്. ജ‍‍ഡ്‍‍ജിക്ക് നിക്ഷിപ്ത താല്പര്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിവരുമെന്നും നടി ഹർ‍ജിയിൽ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ജഡ്‍ജി തുടർ നടപടി എടുക്കുന്നില്ല, മെമ്മറി കാർഡ് ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ  ഒരു നടപടിയും സ്വീകരിച്ചില്ല എന്നും നടി കുറ്റപ്പെടുത്തുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി
പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ​ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'