നടിയെ ആക്രമിച്ച കേസിൽ ഭീഷണിക്കിരയായ മാപ്പുസാക്ഷിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

By Web TeamFirst Published Dec 18, 2020, 5:17 PM IST
Highlights

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ട്, നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഭീഷണിക്കിരയായ മാപ്പുസാക്ഷിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. കാസർകോട് ബേക്കൽ സ്വദേശിയായ വിപിൻ ലാലിന്റെ രഹസ്യ മൊഴിയാണ് രേഖപ്പെടുത്തുക ഇതിനായി വിപിൻ ലാൽ തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുൻപിൽ വിപിൻ ലാൽ  ഹാജരാകണം. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ട്, നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

കേസിൽ അറസ്റ്റിലായിരുന്ന പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട്, മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ്. കഴിഞ്ഞ മാസം 24 ന് പുലർച്ചെയാണ് പത്തനാപുരത്ത് ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസിൽ നിന്ന് പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും റിമാൻഡ് നീട്ടരുതെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. 7 വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ ജാമ്യം അനുവദിക്കാൻ കീഴ്‌ക്കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു. നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടും പ്രതിയെ കൊല്ലത്തെത്തിച്ച് തെളിവെടുക്കാത്തതെന്തെന്ന് കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവേ ചോദിച്ചിരുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല.

click me!