
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attacked Case) വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ (Prosecution) നൽകിയ ഹർജി ഹൈക്കോടതി (High Court) ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് അടക്കമുള്ള പത്ത് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ച കോടതി കേസ് ജനുവരി ആറിന് പരിഗണിക്കാൻ മാറ്റി.
കേസിൽ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്ന ഗുരുതര ആരോപണവും സ്പെഷ്യൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസ്ക്തമായെന്നും ഹർജിയിൽ പറയുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്. കോടതി നടപടിയിൽ പ്രതിഷേധിച്ച് മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. പിന്നാലെയാണ് അഡ്വ. വി എൻ അനിൽ കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. മുൻ സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു അനിൽ കുമാർ. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചതിനെ തുടർന്നായിരുന്നു പുതിയ നിയമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam