
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ കക്ഷി ചേർക്കണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്.
തുടരന്വേഷണം വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സർക്കാർ ആവശ്യം തള്ളി വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ തന്നെ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്, ഇത് അംഗീകരിച്ചു.
കേസിലെ പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കുന്നു. തന്‍റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കുന്നത് പരാതിക്കാരിയായ തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരാജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കളമശ്ശേരി ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി പ്രതി ഹാജരായത്. പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ. കേസിൽ രണ്ടാം പ്രതി അനൂപിന് നാളെ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ദിലീപ് അടക്കമുള്ളവരെയും വരും ദിവസം നോട്ടീസ് നൽകിയ ശേഷം വിളിപ്പിക്കും.
രാമൻ പിള്ളയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്
ദിലീപിൻ്റെ അഭിഭാഷകനും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയത്. നോട്ടീസിന് രാമൻ പിള്ള മറുപടി നൽകിയിട്ടുണ്ട്. കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയാണ് നോട്ടീസ് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam