
ദില്ലി : സാക്ഷികളായ ഫോറൻസിക് വിദഗ്ദ്ധരെ വിസ്തരിക്കാൻ അനുമതി തേടി നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കാൻ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണമെന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം.
ഈ കേസിൽ തന്നെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമാണ് ഈ സാക്ഷികൾ. ഇവരെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം. ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പൾസർ സുനിക്ക് വേണ്ടി ഹർജി ഫയൽ ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജയിലില്‍ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. 2017 ജൂൺ 18നാണ് നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയിൽ ഗൂഢാലോചന കുറ്റത്തിന് നടൻ ദിലീപിന്റെ അറസ്റ്റുണ്ടായി.
പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് ക്വാർട്ടേസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam