
ദില്ലി : ആഗോള അയ്യപ്പ സംഗമത്തിന് നൽകാമെന്ന് ഉറപ്പ് നൽകിയ ഒരു കോടി രൂപ അദാനി ഗ്രൂപ്പ് നൽകാൻ വൈകാൻ കാരണം ദേവസ്വം ബോർഡ്. ബോർഡ് ഇതുവരെ സംഭാവന സ്വീകരിക്കുന്നതിന് ആവശ്യമായി വിവരങ്ങൾ അദാനി ഗ്രൂപ്പിന് നൽകിയില്ലെന്നാണ് വിവരം. ദേവസ്വം ബോർഡിന്റെ പൊതു അക്കൗണ്ടിൽ നിന്ന് അഞ്ച് കോടി രൂപയാണ് സംഗമത്തിനായി പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതിൽ സ്പോൺസർഷിപ്പായി കിട്ടിയ മൂന്ന് കോടി രൂപ തിരിച്ച് അക്കൗണ്ടിലേക്ക് ഇട്ടു. പ്രത്യേക അക്കൗണ്ടിലുള്ള ബാക്കി തുക തിരിച്ചു കൈമാറിയിട്ടില്ല.
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളിൽ വൻപൊരുത്തക്കേടെന്ന് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ നൽകിയത് ടെൻഡർ നടപടികൾ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്. പരിപാടിക്ക് എത്തിയവർക്ക് പ്രസാദം നൽകിയതിന് കണക്കില്ല. 150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാനില്ല. ദേവസ്വം ബോർഡിൽ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല. ക്രമക്കേടുകൾ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങളുണ്ട്. ഇൻപുട്ട് ക്രെഡിറ്റിന് ബോർഡിന് അർഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണിൽ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. 2.80 ലക്ഷത്തിൻ്റെ കേബിളിങ് വർക്കുകൾ ബില്ലിലുണ്ട്. എന്നാൽ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam