
തിരുവനന്തപുരം: അനിയന്ത്രിതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയാണ് അന്യസംസ്ഥാന ശര്‍ക്കരകള്‍ കേരളത്തിലേക്ക് എത്തുന്നത്. ബ്ലീച്ചിങ്ങിനും തുണികള്‍ക്ക് നിറം നല്‍കാനും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയിൽ കലര്‍ത്തുന്നത്. കേട് കൂടാതിരിക്കാനും കൂടുതല്‍ മൃദുവാകാനും ഹൃദ്രോഗത്തിന് വരെ കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. കര്‍ണാടകയിലെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിലൂടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണം.
പച്ചക്കറിയിലും പഴത്തിലും മാത്രമല്ല, ഓണക്കാലത്തെ ശര്‍ക്കരയും അധികവും എത്തുന്നത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ്. ദക്ഷിണന്ത്യയിലെ ഏറ്റവും അധികം കരിമ്പ് കൃഷിയുള്ള സ്ഥലമാണ് മാണ്ഡ്യ. കേരളത്തിലേക്ക് കൂടുതല്‍ ശര്‍ക്കര കയറ്റുമതി ചെയ്യുന്നയിടം. മാണ്ഡ്യയിലെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിലെ കാഴ്ച ഞെട്ടിക്കുന്നതാണ്. കരിമ്പിന്‍ നീര് ശുദ്ധിയാക്കാനായി കാരവും കുമ്മായവും ആദ്യം ചേര്‍ത്തു. കൂടുതല്‍ മൃദുവാകാന്‍ സോഡിയം ഫോര്‍മാള്‍ഡിഹൈഡ് സള്‍ഫോക്സൈലേറ്റ് എന്ന രാസവസ്തു ചാക്കില്‍ കെട്ടി കലക്കി. നല്ല മഞ്ഞ നിറം കിട്ടാന്‍ ഹൈഡ്രോക്സ്, തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന റെഡമിന്‍ ബി യും.
യഥാര്‍ത്ഥ ഗുണവും നിറവും ഉള്ളവ വിറ്റുപോവില്ലെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം.അധികവും കയറ്റുമതി ചെയ്യുന്നതിനാല്‍ കര്‍ണാടക ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധന നടത്താറില്ല. കാണാന്‍ കേമം, രുചി അതിലും കേമം. എന്നാല്‍ ഈ കൊവിഡ് കാലത്ത് ശര്‍ക്കരുടെ രൂപത്തിലും രോഗങ്ങള്‍ അതിര്‍ത്തികടക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona