യുവതിയുടെ പരാതിയിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് എഡിജിപി; തയ്യാറാക്കിയത് പൊതു എഫ്ഐആർ, മോശം കമൻ്റ് ഇട്ടവരും പ്രതിയാകും

Published : Nov 30, 2025, 06:31 PM ISTUpdated : Nov 30, 2025, 06:49 PM IST
adgp sreejith

Synopsis

ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താൻ പാടില്ല. സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും കുറ്റക്കാർക്കെതിരെയും കൃത്യമായ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. പരാതിയിൽ പറഞ്ഞിരിക്കുന്ന കൂടുതൽ പേർക്കെതിരെയും നടപടിയെടുക്കുമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

തിരുവനന്തപുരം: യുവതിയുടെ സൈബർ അധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. ഇരയ്ക്ക് സംരക്ഷണം കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താൻ പാടില്ല. സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും കുറ്റക്കാർക്കെതിരെയും കൃത്യമായ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. പരാതിയിൽ പറഞ്ഞിരിക്കുന്ന കൂടുതൽ പേർക്കെതിരെയും നടപടിയെടുക്കുമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പരാതിക്കാരിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സൈബർ ഓപ്പറേഷൻസ് അഡീഷണൽ ചാർജുള്ള എഡിജിപി.

അതേസമയം, പരാതിയിൽ എല്ലാവരുടെയും യുആർഎച്ച് വച്ച് ഒരു പൊതു എഫ്ഐആർ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും പോസ്‌റ്റ് പരിശോധിച്ച് പ്രതിയാക്കും. പത്തനംതിട്ട മഹിളാ കോൺഗ്രസ് നേതാവ്, രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ എന്നിവരുടെ പോസ്റ്റുകൾക്കെതിരെയാണ് പരാതി. മോശം കമൻ്റ് ഇട്ടവരെയും പ്രതിയാക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചു.

അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.

എന്നാൽ, രാഹുലിൻ്റെ ഫ്ലാറ്റിൽ നിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. 

ഇന്ന് രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. അതേ സമയം, മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്‍റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി