
ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബ വീട്ടില്‍ എത്തിച്ചു. ബിജുവിന്‍റെ സംസ്കാരം ഇന്ന് തന്നെ നടക്കും. കുമ്പന്‍പാറയിലെ കുടുംബ വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ബിജുവിൻ്റെ ഭാര്യ സന്ധ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധ്യയുടെ ഇടത് കാലിന് ഗുരുതര പരിക്കുണ്ട്. കാൽ മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞെന്നും രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു.
അടിമാലി കൂമ്പൻ പാറ ലക്ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയോരത്തുള്ള കൂറ്റൻ കുന്ന് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ബിജുവിൻ്റെ ഉൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചു. മാറ്റി പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. വീടിൻ്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഇരുവർക്കുമായി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തി. ദുഷ്കരമായ സാഹചര്യത്തിൽ പുലർച്ചെ മൂന്നരയോടെ സന്ധിയെ ജീവനോടെ പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണ്. പുലർച്ചെ നാലരയോടെയാണ് ബിജുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവൻ നഷ്ടമായി. ഭക്ഷണം കഴിയ്ക്കാൻ വേണ്ടി വീട്ടിലേക്ക് എത്തിയതാണ് ബിജുവും ഭാര്യയുമെന്നും ഇതിനിടയിലാണ് അപകടമെന്നും ബിജുവിനെ സഹോദരി അഞ്ജു പറയുന്നു.
ഒരു വർഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചതാണ് ബിജുവിന്റെ മകൻ. ഈ ദുരന്തത്തിൽ നിന്ന് കരകയറുന്നതിനിടയാണ് കുടുംബത്തിന് അടുത്ത ആഘാതം. പോസ്റ്റ്മോർട്ടത്തിനുശേഷം ബിജുവിനെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിന്റെ കാരണങ്ങൾ വിശദമായി അന്വേഷിക്കും എന്ന സ്ഥലം സന്ദർശിച്ച മന്ത്രി റോഷിനും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. രക്ഷപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ചും, പ്രദേശം വാസയോഗ്യം ആണോ എന്നും ഉടൻ തീരുമാനമെടുക്കുമെന്നും. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീതിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam