
പാലക്കാട് : അട്ടപ്പാടി കടുകുമണ്ണ ഊരിൽ പ്രസവവേദന കൊണ്ടു പുളഞ്ഞ യുവതിയെ തുണിയിൽ കെട്ടി ചുമന്ന ദൃശ്യങ്ങളുടെ ഞെട്ടൽ മാറിയിട്ടില്ല. രോഗികൾ ഉൾപ്പെടെ മണിക്കൂറുകളോളം ദുരിതയാത്ര നടത്തിയാണ് ഊരിൽ നിന്ന് പുറം ലോകത്തെത്തുന്നത്. ചികിത്സക്കെത്തുന്നവർ തന്നെ ജീവനോടെ തിരിച്ചെത്തുമോയെന്നു പോലും പലപ്പോഴും ഉറപ്പില്ല. ഊരുവാസികളുടെ ദൈനംദിന യാത്രാ വഴിയിലൂടെ ഏഷ്യാനെറ്റ് ന്യൂസും യാത്ര ചെയ്തു
ആനവായ് ഫോറസ്റ്റ് ക്യാപ് വരെ മാത്രമേ വാഹനങ്ങളെത്തു. അതിനുശേഷം ഈരിലെത്താൻ മൂന്ന് കിലോമീറ്ററിലേറെ കാൽനടയായി പോകണം. കാടിനുള്ളിലൂടെ ഉളള ഈ യാത്ര തീർത്തും ദുരിതപൂർണമാണ്. കുത്തനെ ഉള്ള ഇറക്കവും കയറ്റവും,വഴുക്കലുള്ള പാറകൾ ഇതെല്ലാം കയറി വേണം ഊരിലെത്താൻ.
മലമുകളിലുള്ള ഊരിലെത്താൻ ഭവാനിപ്പുഴയും കടക്കണം.അതിനായുള്ളത് മുളകൊണ്ടുള്ള ഒരു പാലം. മഴ വന്നാൽ ഈ പാലം ഒലിച്ചുപോകും. പിന്നെ ആശ്രയം തൊട്ടടുത്തുള്ള തൂക്കുപാലം. അല്ലെങ്കിൽ പുഴയിലൂടെ നടന്ന് പോകണം. 900 മീറ്ററോളം
ഈ പ്രദേശത്ത് നിന്ന് ഒരു രോഗിയെ പുറംലോകത്തെത്തിക്കാൻ ചുമന്ന് തന്നെ കൊണ്ടുപോകണം.അല്ലാതെ മറ്റുമാർഗങ്ങളില്ലെന്ന് ഊര് നിവാസികൾ പറയുന്നു. കടുകുമണ്ണ ഊരിലേക്ക് മാത്രമല്ല തുടുക്കി അടക്കം 10ലേറെ ഊരുകളിലേക്ക് എത്താനും ഈ ദുരിത യാത്ര നടത്തണം.
ഈ ദുരിതം തുടരുമ്പോഴാണ് വെറും 300 മീറ്റർ നടന്നാൽ മതിയെന്ന വാദം മന്ത്രി കെ.രാധാകൃഷ്ണൻ ഉന്നയിച്ചത്. ഈ കണക്ക് മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് ഊരുനിവാസികളും ചോദിക്കുന്നത്.
രോഗി ആയവരെ തുണിയിൽ കെട്ടിയും മറ്റും പുറത്തെത്തിച്ചാൽ പോലും പലപ്പോഴും ആംബുലൻസ് അടക്കം വാഹനങ്ങൾ കിട്ടാൻ വൈകും. ഒരു മണിക്കൂറിലേറെ കാത്തിരുന്നാണ് സർക്കാർ ആംബുലൻസ് അടക്കം ലഭിക്കുന്നതെന്ന് ആരോഗ്യപ്രവർത്തകരും പറയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam