
കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമതപ്പെട്ട പി പി ദിവ്യയെ ഇനിയും ചോദ്യം ചെയ്യാതെ പൊലീസ്. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെയും പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്റെയും മൊഴി എടുത്തെങ്കിലും ദിവ്യയുടെയോ ജില്ലാ കളക്ടരുടെയോ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കണ്ണൂരിൽ ഉണ്ടെങ്കിലും കളക്ടർ ഇന്നും ഓഫീസിൽ എത്താൻ ഇടയില്ല. ഓഫീസിൽ വന്നാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം. ദിവ്യയുടെ മുൻകൂർജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക.
പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകി. എഡിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam