കുറ്റകൃത്യങ്ങളിൽ സ്ഥിരം പ്രതിയായതോടെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ സ്ഥിരം പ്രതിയായതോടെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് (27)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് എട്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി പൊലീസ് ഇയാളെ നാടുകടത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് തിരിച്ചു വന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലായത്. കല്ലമ്പലം,കടയ്ക്കാവൂർ,വർക്കല എന്നിവിടങ്ങളിലായി കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണ്. കല്ലമ്പലം എസ്.എച്ച്‌.ഒ ഗോപകുമാർ,എസ്.ഐ സുനിൽകുമാർ,എ.എസ്.ഐ ഇർഷാദ്,എസ്.സി.പി.ഒ മാരായ അസീം,അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ ലംഘനത്തിനും വധശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.