
പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർക്കെതിരെയും ആരോപണം. നവീൻ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂർ ജില്ലാ കളക്ടറാണെന്നാണ് ആരോപണം. വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയായപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയത് കണ്ണൂർ കളക്ടറാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ ആരോപിച്ചു. കണ്ണൂര്‍ കളക്ടര്‍ക്കെതിരായ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും വ്യക്തമാക്കി.
'കളക്ടേറ്റിൽ രാവിലെയായിരുന്നു യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. കളക്ടർ ഇടപെട്ട് ചടങ്ങിന്റെ സമയം മാറ്റി. ദിവ്യയുടെ സൗകര്യ പ്രകാരമാണ് ഈ നടപടി. ദിവ്യക്കെതിരെ കൂടുതൽ നടപടി വേണം. സിപിഎം സംസ്ഥാന സമിതി ഉചിതമായ തീരുമാനം എടുക്കണമെന്നും മലയാലപ്പുഴ മോഹനൻ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കോന്നി ഏരിയ കമ്മിറ്റി അംഗവുമാണ് മലയാലപ്പുഴ മോഹനൻ.
കണ്ണൂര്‍ കളക്ടര്‍ക്കെതിരായ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. അതിൽ നല്ല പങ്ക് ജില്ലാ കളക്ടർക്ക് ഉള്ളതായി പറയപ്പെടുന്നു. കുടുംബത്തിന്റെ താത്പര്യത്തിനനുസരിച്ച് പാർട്ടി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എ ഡി എമ്മിന്റെ ആത്മഹത്യയിൽ കളക്ടർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് റവന്യുമന്ത്രി കെ.രാജൻ വിശദീകരിച്ചു. കളക്ടറോട് വിശദമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നവീൻ ബാബുവിന്‍റെ കുടുംബത്തെ ചേർത്ത് പിടിക്കുമെന്നും കെ.രാജൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam