
തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയര്‍പേഴ്സണെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കി സര്‍ക്കാര്‍. കുഞ്ഞിനെത്തേടി അമ്മയെത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞ അഡ്വ. എന്‍. സുനന്ദയ്ക്കാണ് ഉയര്‍ന്ന പദവി നല്‍കിയത്.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കുമ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു സുനന്ദ. കുഞ്ഞിനെ അന്വേഷിച്ച് എത്തിയ അനുപമയുടെ പരാതി കിട്ടിയപ്പോഴും അക്കാര്യം പോലീസിനെ അറിയിക്കാനോ താല്‍ക്കാലിക ദത്ത് നടപടി നിര്‍ത്തി വയ്ക്കാനോ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയര്‍പേഴ്സണ്‍ ആയ അഡ്വ. എന്‍. സുനന്ദ തയ്യാറായിരുന്നില്ല.
ഇക്കാര്യം സംഭവത്തെ കുറിച്ച് അന്വേഷിച്ച വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിലും പ്രതിപാദിച്ചിട്ടുണ്ട്. അനധികൃതമായി താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ ഒടുവില്‍ തിരിച്ച് കൊണ്ടുവന്ന് അനുപമയ്ക്ക് കൈമാറിയിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പോലീസിനും ഗുരുതര വീഴ്ച പറ്റിയിട്ടും സര്‍ക്കാര്‍ ആര്‍ക്കെതിരെയും ഒരു നടപടിയും എടുത്തില്ല.
നടപടി എടുത്തില്ലെന്ന് മാത്രമല്ല, താല്‍കാലിക ദത്ത് തടയാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണെയാണ് ഇപ്പോള്‍ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പദവി നല്‍കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് അഡ്വ എന്‍ സുനന്ദ ബാലാവകാശ കമ്മീഷന്‍ അംഗമായി ചുമതലയേറ്റു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam