
പാലക്കാട്: വ്യാജ പരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട്ടെ വോട്ടർമാരെന്ന് വി കെ ശ്രീകണ്ഠൻ എംപി. ജനം പുച്ഛിച്ചു തള്ളുമെന്ന് പറഞ്ഞ എംപി സന്ദീപ് ആർഎസ്എസ് പശ്ചാത്തലമുള്ള ആളാണെന്ന് അറിയാത്തവർ ആരാണുള്ളതെന്നും ചോദിച്ചു. വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടർമാർ പുച്ഛിച്ചു തള്ളും. സന്ദീപ് കൊലക്കേസ് പ്രതിയല്ലെന്നും വികെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
ഒകെ വാസു ഉൾപ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയിൽ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുന്നുവെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. സിപിഎമ്മും ബിജെപിയും ഉയർത്തികൊണ്ട് വന്ന വിവാദങ്ങൾ നീർകുമിള പോലെ പൊട്ടിപ്പോയി. വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും പരമ പുച്ഛത്തോടെ തള്ളിക്കളയുന്ന വോട്ടർമാരാണ് പാലക്കാട്. അവസാനത്തെ ബോംബ് സ്വന്തം പാളയത്തിൽ പൊട്ടി ആളപായമുണ്ടാകുമെന്നല്ലാതെ യുഡിഎഫിനെ ഒരു പോറൽ പോലും ഏൽപിക്കാനാകില്ല.
സന്ദീപിന്റെ നിലപാട് എല്ലാവർക്കും അറിയാം. സന്ദീപ് രഹസ്യമായി തലയിൽ മുണ്ടിട്ടു വന്നതല്ല. സീറ്റ് കിട്ടാത്തതിന് തലയിൽ മുണ്ടിട്ടു പോയ സരിനെ പോലെയല്ല സന്ദീപ് വന്നത്. സീറ്റ് കിട്ടാതെ പിണങ്ങി പോന്നതല്ല. ബിജെപിയെ തള്ളിപ്പറഞ്ഞ് വന്നതാണ്. ബിജെപിക്ക് ഒപ്പം ചേർന്ന് വിദ്വേഷം പരത്തുകയാണെങ്കിൽ വലിയ വില ബിജെപിയും സിപിഎമ്മും പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ നൽകേണ്ടി വരുമെന്നും വികെ ശ്രീകണ്ഠൻ എംപി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam