
കൊല്ലം: കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊട്ടാരക്കര കോടതിയിൽ ഇന്ന് ഹാജരാക്കി.പ്രതിയെ കോടതിയിലേക്ക് എത്തിച്ച വേളയിൽ പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചു.
സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യo ചെയ്യൽ അനിവാര്യമാണെന്നും തെളിവെടുപ്പും തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിൽ ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
ജയിൽ വെച്ച് ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തൽ. ശരീരത്തിൽ കാലിൽ അടക്കം പരിക്കേറ്റിട്ടുണ്ട. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. കൊട്ടാരക്കര ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞത്. ആശുപത്രിയിലുണ്ടായിരുന്ന പുരുഷ ഡോക്ടറെയാണ് ആക്രമിക്കാൻ ലക്ഷ്യവച്ചതെന്നും ഡോ. വന്ദനയെ ആയിരുന്നില്ലെന്നും സന്ദീപ് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. സംഭവ ദിവസം പ്രതി മദ്യപിച്ചിരുന്നു. തന്നെ നാട്ടുകാർ മർദ്ദിച്ച ശേഷം കൊല്ലാൻ ശ്രമിച്ചപ്പോള്‍ പൊലീസിനെ രണ്ടു പ്രാവശ്യം വിളിച്ചുവെന്നാണ് സന്ദീപ് പറയുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam