
തൃശ്ശൂർ: തോരണത്തിൽ കുടുങ്ങി യാത്രികക്ക് പരിക്കേറ്റ സംഭവത്തിൽ തൃശ്ശൂർ കോർപ്പറേഷൻ സെകട്ടറി ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും. ഇന്ന് ഉച്ചതിരിഞ്ഞാണ് തൃശൂർ കോർപ്പറേഷൻ സെകട്ടറി ഹാജരാവുക. ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സെക്രട്ടറി റെഹീസ് കുമാർ സത്യവാങ്മൂലം സമർപ്പിക്കും.
തോരണം കെട്ടിയ റോഡ് കോർപ്പറേഷന്റെതല്ലെന്നാണ് വാദം. അയ്യന്തോൾ/പുഴക്കൽ റോഡിൽ കെട്ടിയ തോരണം കുടുങ്ങിയാണ് യുവതി വീണതെന്നും ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെതാണെന്നുമാണ് കോർപറേഷന്റെ വാദം. കിസാൻ സഭയ്ക്ക് തോരണം കെട്ടാൻ അനുമതി നൽകിയിരുന്നില്ല. ഫ്ലക്സ് വെക്കാൻ മാത്രമായിരുന്നു അനുമതി നൽകിയതെന്നും കോർപറേഷൻ കോടതിയിൽ വ്യക്തമാക്കും.
അപകടവുമായി ബന്ധപ്പെട്ട് പരാതിക്കാരിയോട് നേരിട്ടെത്തി മൊഴി നൽകാൻ നോട്ടീസ് നൽകിയെന്ന കാര്യവും കോർപറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിക്കും. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം തുടർ നടപടിയുണ്ടാകുമെന്നും കോടതിയിൽ വ്യക്തമാക്കും. അഭിഭാഷകയുടെ പരാതിയിൽ ആരാണ് കൊടി കെട്ടിയത് എന്നില്ല. അക്കാര്യത്തിലുള്ള വിശദീകരണത്തിനാണ് മൊഴി നൽകാൻ നോട്ടീസ് നൽകിയതെന്നും കോർപറേഷൻ സെക്രട്ടറി വിശദീകരിക്കും.