ഗുജറാത്തിലെ ചെമ്മീൻ കമ്പനിയിൽ ജോലിക്ക് പോയ സമയത്താണ് ഗീതമ്മ അവിടുത്തെ ജീവനക്കാരമനായ രമേഷിനെ പരിചയപ്പെടുന്നത്.
കോട്ടയം: ഒന്നും രണ്ടുമല്ല, ഇരുപത്താറ് വർഷങ്ങളാണ് ഗീതമ്മ മകന് വേണ്ടി കാത്തിരുന്നത്. ഒടുവിൽ ആ അമ്മയുടെ കാത്തിരിപ്പിന് ഫലമുണ്ടായി, അമ്മയെക്കാണാൻ ഗുജറാത്തില്‍ നിന്ന് ഗോവിന്ദെത്തി. രണ്ട് വയസ്സുള്ളപ്പോഴാണ് ഗീതമ്മക്ക് മകനെ നഷ്ടമായത്. കോട്ടയം ജില്ലയിലെ കറുകച്ചാലിലെ ഓട്ടോ ഡ്രൈവറാണ് കറ്റുവെട്ടി ചെറുപുതുപ്പള്ളിയില്‍ ഗീതമ്മ. ഗുജറാത്തിൽ നിന്നുമാണ് ഗോവിന്ദ് അമ്മയെ കാണാനെത്തിയ ആ കഥ തുടങ്ങുന്നത് ഇങ്ങനെ...
കറുകച്ചാല്‍ സ്വദേശിയായ ഗീതമ്മ ഗുജറാത്തിലെ ചെമ്മീൻ കമ്പനിയിൽ ജോലിക്ക് പോയ സമയത്താണ് അവിടുത്തെ ജീവനക്കാരമനായ രമേഷിനെ പരിചയപ്പെടുന്നത്. കറുകച്ചാലിലെ രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹിതരായ ഇവർ വീണ്ടും ഗുജറാത്തിലേക്ക് തിരിച്ചു പോയി. ഗോവിന്ദ് ജനിക്കുന്നത് അവിടെ വെച്ചാണ്. വീണ്ടും ഗർഭിണിയായ ഗീതമ്മയും രമേഷും കറുകച്ചാലിലെ വീട്ടിലേക്ക് തിരികെ വന്നു. ഒരു ദിവസം രണ്ടു വയസ്സുള്ള ഗോവിന്ദിനെയും കൊണ്ട് രമേഷ് ഗീതമ്മയോട് ഒരു വാക്കു പോലും പറയാതെ നാടുവിട്ടു. കത്തുകളെഴുതിയെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ല. മറുപടി കിട്ടിയപ്പോഴേക്കും രമേഷ് ആ സ്ഥലത്ത് നിന്നും പോയിരുന്നു.
ഗീതമ്മയ്ക്ക് ഒരു പെൺകുട്ടി ജനിച്ചു. മകൾ ഗോപികയെ വളർത്താൻ ഗീതമ്മ കൂലിപ്പണി ചെയ്തു, ഗൾഫിൽ ജോലിക്ക് പോയി. ഇപ്പോൾ ഓട്ടോ റിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മകളെ ഡിഗ്രി വരെ പഠിപ്പിച്ചു. രണ്ട് വർഷം മുമ്പ് വിവാഹം ചെയ്ത് അയച്ചു. ഗീതമ്മയെ ഉപേക്ഷിച്ച് പോയ രമേഷ് വീണ്ടും വിവാഹിതനായി. ആ ബന്ധത്തിൽ 4 മക്കളുണ്ട്. മകൻ ഗോവിന്ദിനെ സഹോദരിയെ ഏൽപിച്ചാണ് രമേഷ് വീണ്ടും വിവാഹം കഴിച്ചത്.
അതേ സമയം ഗോവിന്ദ് അമ്മയെ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ അച്ഛന് അയച്ച കത്തിൽ നിന്ന് കറുകച്ചാലിലെ വിലാസം ലഭിച്ചു. നാട്ടിലെത്തിയെങ്കിലും ഹിന്ദി മാത്രം അറിയാവുന്ന ഗോവിന്ദിന് സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെയാണ് ഗോവിന്ദിന് അമ്മയെ കാണാൻ സാധിച്ചത്. വാർഡംഗം ശ്രീജയാണ് മകനെത്തിയ വിവരം ഗീതമ്മയെ വിളിച്ചറിയിച്ചത്. അമ്മയെ കണ്ട ഓർമ്മ പോലും ഗോവിന്ദിനില്ലായിരുന്നു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് ഇരുവരും വീട്ടിലേക്ക് പോയത്. ഇനി അമ്മക്കൊപ്പം എന്ന് ഗോവിന്ദ് പറയുന്നു.
'സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു'; ഇന്ന് മദര്‍ തെരേസയുടെ 112-ാം ജന്മവാര്‍ഷിക ദിനം
മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്നു; അതേ സ്കൂളിൽ അതിഥിയായി റോബിൻ; ഇത് വിജയചരിതം