
കൊച്ചി : അഞ്ച് മാസത്തെ നിശബ്ദതക്ക് ശേഷം സമൂഹ മാധ്യമത്തിൽ വൈകാരിക കുറിപ്പുമായി സംവിധായകൻ രഞ്ജിത്തിനെതിരായ കേസിലെ അതിജീവിത. കേസുമായി ബന്ധപ്പെട്ട് കടുത്ത മാനസിക പ്രതിസന്ധികളിലൂടെയാണ് താൻ കടന്നുപോയതെന്ന് നടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തി.
'ജീവിതത്തിലെ ഏറ്റവും താങ്ങാനാവാത്ത ഘട്ടത്തെയാണ് താൻ കഴിഞ്ഞ അഞ്ച് മാസമായി നിശബ്ദമായി നേരിട്ടതെന്ന് അതിജീവിത പറയുന്നു. പൂർണ്ണമായും തകർന്നുപോയ അവസ്ഥയിലായിരുന്നു.സംഭവിച്ച കാര്യങ്ങളുടെ ആഘാതത്തിൽ ആഴ്ചകളോളം ഉറക്കമില്ലാത്ത രാത്രികളാണ് കടന്നുപോയത്.ഒരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കില്ലെന്ന് ഒരു ഘട്ടത്തിൽ വിശ്വസിച്ചുപോയതായും നടി കുറിച്ചു.
മാനസികമായി തളർന്നുവീണപ്പോൾ തന്നെ താങ്ങിനിർത്താൻ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മുന്നോട്ടുവന്നു. അവരുടെ പിന്തുണയാണ് ഈ ഘട്ടത്തെ അതിജീവിക്കാൻ സഹായിച്ചതെന്നും താരം വ്യക്തമാക്കി.
സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ നിയമനടപടികളാണ് കേരളത്തിൽ ഉണ്ടായത്. കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്ന നടി കൗൺസിലിംഗിന് ശേഷമാണ് പോലീസിൽ പരാതി നൽകാൻ തയ്യാറായത്. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു'.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam