
കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന എറണാകുളം ജില്ലയിലെ മുനമ്പം, വൈപ്പിൻ ഹാർബറുകൾ ഇന്ന് പുലർച്ചെ തുറന്നു. കർശന നിബന്ധനകളോടെയാണ് ഹാർബറുകൾ തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. രോഗവ്യാപനം തുടരുന്നതിനാൽ ചെല്ലാനം ഹാർബർ അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു.
ലോക്ക്ഡൗണും ട്രോളിംഗ് നിരോധനവും മൂലം വരുമാനം നിലച്ചിരുന്ന മത്സ്യത്തൊളിലാളികൾ ഹാർബറുകൾ തുറക്കുന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പുലർച്ചെ നാലര മുതൽ മത്സ്യബന്ധനത്തിന് പോകാനായിരുന്നു അനുമതി. ഫിഷറീസ് വകുപ്പ് നൽകുന്ന പാസ് ഉള്ളവർക്കേ മീൻ പിടിക്കാൻ പോകാനാവുകയുള്ളു.
ഒറ്റ ഇരട്ട അക്കമുള്ള ബോട്ടുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനം നടത്താം.കൊവിഡ് മുൻകരുതലിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് തത്കാലം അനുമതിയില്ല.
മീൻപിടിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ വള്ളങ്ങളും ബോട്ടുകളും ഹാർബറിൽ തിരിച്ചെത്തണം. ഹാർബറിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ലേലവും അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോണിലുള്ള ചെല്ലാനം ഹാർബർ തുറക്കില്ല.
രോഗവ്യാപനം നിയന്ത്രണ വിധേയമായ ചെല്ലാനം മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കാജനകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam