
പാലക്കാട്: ഷൊർണൂർ കുളപ്പുള്ളിയിൽ വീണ്ടും തൊഴിൽ തർക്കം. സിഐടിയു തൊഴിലാളികൾ മർദിച്ചതായി പ്രകാശ് സ്റ്റീൽസ് ആന്‍റ് സിമന്‍റ്സ് കടയുടമ ജയപ്രകാശ് ആരോപിച്ചു. മൂന്ന് കെട്ട് കമ്പി വണ്ടിയിൽ കയറ്റുമ്പോഴാണ് തൊഴിലാളികൾ എത്തിയതെന്ന് ഉടമ പറഞ്ഞു. തന്നെ തള്ളിമാറ്റുന്നതിന്‍റെ ദൃശ്യങ്ങളും കടയുടമ പുറത്തുവിട്ടു. അതേസമയം സിമന്‍റ് ലോഡ് ഇതര സംസ്ഥാനക്കാരെ കൊണ്ട് ഇറക്കുമ്പോഴാണ് തടഞ്ഞതെന്ന് സിഐടിയു വ്യക്തമാക്കി. ഷൊർണൂർ പൊലീസിന് പരാതി നൽകുമെന്ന് കടയുടമ പറഞ്ഞു.
സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നിൽ സിഐടിയു ഷെഡ് കെട്ടി സമരം തുടരുന്നതിനിടെയാണ് പുതിയ സംഭവം. കമ്പി കയറ്റുമ്പോഴല്ല തടഞ്ഞതെന്നും സിമന്‍റ് ലോഡ് കാർഡില്ലാത്ത ഇതര സംസ്ഥാനക്കാരെ കൊണ്ട് ഇറക്കാൻ ഉടമ ശ്രമിച്ചപ്പോഴാണ് ഇടപെട്ടതെന്നും സിഐടിയു തൊഴിലാളികൾ പറഞ്ഞു. ക്ഷേമ ബോർഡിൽ നടന്ന ചർച്ചയിൽ കാർഡുള്ള തൊഴിലാളികളെയാണ് പണിയെടുപ്പിക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം ലംഘിച്ച് കയറ്റിറക്ക് നടത്തിയതിനാണ് എതിർത്തതെന്ന് സിഐടിയു പറയുന്നു. അതിനിടെ കയറി വന്ന തൊഴിലുടമ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും വീഡിയോ ചിത്രീകരിച്ചെന്നും സിഐടിയു തൊഴിലാളികൾ ആരോപിച്ചു. അല്ലാതെ കയ്യേറ്റ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു.
സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലിയാണ് നേരത്തെ തർക്കമുണ്ടായത്. യന്ത്രം പ്രവര്‍ത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റര്‍ മാത്രം മതിയെന്നാണ് തൊഴിൽ ഉടമ പറയുന്നത്. എന്നാൽ യന്ത്രമുണ്ടെങ്കിലും ചാക്കുകൾ കയറ്റാനും ഇറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴിൽ നിഷേധമാണെന്നും പറഞ്ഞാണ് സിഐടിയു സമരം. യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളുടെ സഹായം വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സിഐടിയു പുറത്തുവിട്ടു. ഇത് ട്രയൽ റൺ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam