
കൊച്ചി: കെ എസ് ആർ ടി സിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. കെ എസ് ആർ ടി സിയിലെ മുഴുവൻ താൽക്കാലിക പെയിന്‍റിങ് തൊഴിലാളികളെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കെഎസ്ആർടിസിയിലെ 800 എം പാനൽ പെയിന്റര്‍മാരെയും പിരിച്ചുവിടണ്ടി വരും. നിലവിലുള്ള എംപാനൽഡ് പെയിന്റർമാരെ പിരിച്ചുവിട്ട് പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
പെയിന്റര്‍ തസ്തികയിലുള്ള പി എസ് സി റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. ആയിരത്തിലേറെ വരുന്ന താൽക്കാലിക കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പിരിച്ചുവിടാൻ നേരത്തെ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.
നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ നിയമപരമായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. പി എസ് സി റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ അവരെ നിയോഗിക്കാതെ താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്ന നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിലവിലുള്ള നിയമങ്ങള്‍ക്കത് വിരുദ്ധമാണെന്നും ഹൈക്കോടതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam