
കൊച്ചി: നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ മൂവർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വന്നത്.
നിപ ഉറവിട പരിശോധനകള്‍ സജീവമായി തുടരുമ്പോഴാണ് മറുവശത്ത് ആരോഗ്യവകുപ്പിന് ആശ്വാസമായി പരിശോധനാഫലങ്ങൾ പുറത്ത് വരുന്നത്. തൃശൂർ, ഇടുക്കി, കളമശേരി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആയി. വൈറസ് ബാധയെന്ന സംശയത്തിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം ഇതോടെ പുറത്തുവന്നു. നിരീക്ഷണത്തിൽ കഴിയുന്ന 329 പേർക്കും നിപാ ലക്ഷണങ്ങളില്ല.
നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. കടുത്ത മസ്തിഷ്ക ജ്വരം ഉണ്ടായിരുന്ന യുവാവിന്‍റെ പനി കുറഞ്ഞു. പരസഹായമില്ലാതെ വിദ്യാർത്ഥി നടക്കാനും തുടങ്ങി. അതായത് വൈറസ് ബാധ കണ്ടെത്തിയ ദിനം മുതൽ ഉള്ള ഇരുപത്തിയൊന്ന് ദിന ഇൻക്യുബേഷൻ കാലാവധി കൂടി മറികടന്നാൽ കേരളം നിപയെ അതിജീവിച്ചുവെന്ന് സധൈര്യം പറയാം. നിലവിൽ പുതിയതായി നിപ രോഗലക്ഷണങ്ങളോടെ സംസ്ഥാനത്ത് ആരും ചികിത്സ തേടിയിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. വരും ദിവസങ്ങളിലും ജനങ്ങള്‍ ജാഗ്രത നിർദേശങ്ങളെല്ലാം പാലിക്കണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ, ഉറവിടം പരിശോധനയും പ്രതിരോധപ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam