
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെതിരെ കൂടുതൽ ആരോപണം. എൻ പ്രശാന്ത് കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മുൻ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ എൻ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചത്.
കോഴിക്കോട് കളക്ടറായിരിക്കെ എൻ പ്രശാന്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാര്‍ വാങ്ങി. ധനകാര്യ നോണ്‍ ടെക്നിക്കൽ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാൽ, ഈ 'നന്മമരം' അഡീഷണല്‍ സെക്രട്ടറിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഗോപകുമാര്‍ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോഴിക്കോട് 'ബ്രോ' ആയിരിക്കെ ഫണ്ട് വകമാറ്റിയെന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിൽ ഗോപകുമാറിന്‍റെ ആരോപണം.
ഗോപകുമാറിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ആഴക്കടൽ യാനങ്ങളുടെ നിർമ്മാണത്തിനായി തെരഞ്ഞെടുപ്പടുപ്പിന്‍റെ തലേന്നോ മറ്റോ സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐഎഎസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം . അവിടെ നിന്നില്ല ആ ധാരണാ പത്രം പഴയ തൻ്റെ ബോസായ ചെന്നിത്തലയ്ക്ക് ചോർത്തി കൊടുത്തു. ഓരോ സീനുകളായി നാടകം അരങ്ങേറി. ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ബോൾഡ് ആയ മന്ത്രിമാരിൽ മുമ്പിലാണ് ശ്രീമതി മേഴ്സികുട്ടിയമ്മയുടെ സ്ഥാനം. 15 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി വോട്ട് മൂന്നു ശതമാനമായി കുറഞ്ഞു. അങ്ങനെ പ്രശാന്തിന്‍റെ കാർമ്മികത്വത്തിൽ കോൺഗ്രസ് - ബി ജെ പി സംയുക്ത സ്ഥാനാർത്ഥി വിഷ്ണുനാഥ് ജയിച്ചു. തീരദേശ മണ്ഡലങ്ങളിൽ പൊതുവിൽ ഈ കുതന്ത്രം പക്ഷെ ഏശിയില്ല.
ഈ നന്മ മരം കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോൺ ടെക്നിക്കൽ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് എഴുതി. റിപ്പോർട്ട് തയ്യാറാക്കുന്നത് ഒരു അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് . അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാം. എന്നെ വിളിച്ചിരുന്നു പല വട്ടം. അയാളെ ഭള്ളു പറഞ്ഞു കൊണ്ടുള്ള വിളി. അയാൾ അയാളുടെ ജോലിയല്ലേ ചെയ്യുന്നത് എന്നു സാമാന്യം കടുപ്പിച്ചു തന്നെ ചോദിക്കുകയും ചെയ്തു. ആ അഡീഷണൽ സെക്രട്ടറിയെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.
ഞങ്ങളുടെ കൂടെ ഉത്തമബോധ്യത്തിൽ ചെയ്ത ജോലിയുടെ പേരിൽ ഞങ്ങളുള്ളപ്പോൾ ഒന്നും ചെയ്യില്ല എന്നു ചിരിച്ചു കൊണ്ട് പറയുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയായിരുന്ന സീനിയർ ഐഎഎസുകാരനാണ് എന്നോട് പിന്നീട് സംസാരിച്ചത്. ബ്രോയുടെ ഭീഷണി പോക്കറ്റിൽ ഇടണം എന്നു തന്നെ പറഞ്ഞതോർമ്മയുണ്ട്. ഉദ്യോഗസ്ഥ ബിംബങ്ങളെ ആരാധിക്കുന്ന ശുദ്ധാത്മാക്കൾക്ക് ഒരു പാഠപുസ്തകമാണ് ഈ പ്രശാന്ത് എന്ന സിവിൽ സർവീസുകാരൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam