
പാലക്കാട് : പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്. അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി 1.77 ലക്ഷം രൂപ പിടികൂടി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ 10-ാം തിയ്യതി രാത്രി 11 മണി മുതൽ 11ന് പുലര്‍ച്ചെ മൂന്ന് വരെ നടത്തിയ മിന്നൽ പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുവാഹനങ്ങൾ, കരിങ്കൽ ഉത്പ്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നവരിൽ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
കൈക്കൂലിയായി ഡ്രൈവർമാർ നൽകിയ 1,49,490 രൂപ വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തു. പാലക്കാട് ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകൾ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുറ്റക്കാരെന്ന് കണ്ടെത്തിയ ആർടിഒ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു. 13 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam