ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപികയുടെ ക്രൂരത
ലക്ക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപികയുടെ ക്രൂരത. ക്ലാസ് മുറിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളിച്ചതായാണ് പരാതി. വാരണാസിയിലെ ലാൽപൂർ-പാണ്ഡേപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന സരീൻ സോണി പ്ലേ സ്കൂളിലാണ് സംഭവം. പ്രീതി കുഷ്വാഹ എന്ന അധ്യാപികയാണ് ജൂലൈ 24-ന് കുട്ടിയെ ഉപദ്രവിച്ചത്. ക്ലാസിലിരിക്കെ മൂത്രമൊഴിക്കാൻ പുറത്തുപോകാൻ അനുവാദം ചോദിച്ച കുട്ടിയോട് അധ്യാപിക വിസമ്മതിക്കുകയായിരുന്നു.
തുടർന്നാണ് കുട്ടി ട്രൗസറിൽ തന്നെ മൂത്രമൊഴിച്ചത്. ഇതിൽ പ്രകോപിതയായ അധ്യാപിക കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും, തുടർന്ന് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവിൽ കത്തി ചൂടാക്കി കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പൊള്ളിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി വേദനകൊണ്ട് കരഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടത്. തുടർന്ന് കുട്ടി അമ്മയോട് നടന്ന വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപിക പ്രീതി കുഷ്വാഹ, സ്കൂൾ പ്രിൻസിപ്പൽ, മാനേജ്‌മെന്റ് എന്നിവർക്കെതിരെ കേസെടുത്തു. മാതാപിതാക്കൾ ആദ്യം പരാതിയുമായി സ്കൂൾ മാനേജ്‌മെന്റിനെയും പ്രിൻസിപ്പലിനെയും സമീപിച്ചെങ്കിലും നടപടിയെടുക്കാൻ തയ്യാറാകാതെ കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും പരാതിയിലുണ്ട്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.



