
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം നല്ലതിനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഒന്നാം പിണറായി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു ശശീന്ദ്രൻ. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സേഫ് കേരള പദ്ധതിയിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലൻസ് അന്വേഷണത്തിൽ ഉത്കണ്ഠയില്ലെന്നും മന്ത്രി പറഞ്ഞു.
മേശയ്ക്ക് അടിയിലെ ഇടപാടുകൾ ഞങ്ങളാരും നടത്തിയിട്ടില്ലെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പുറത്ത് വരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളിൽ ആർക്കെങ്കിലും വേണ്ടി സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ല. സർക്കാർ കരാറിലേർപ്പെട്ടത് ഒരു ഏജൻസിയുമായാണെന്നും വനം മന്ത്രി വ്യക്തമാക്കി.
ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സമ്പൂർണ നിയന്ത്രണം നീക്കിയെന്നാണ് ലഭിച്ച വിവരം. സുപ്രീംകോടതി വിധി പൂർണ രൂപം കിട്ടിയാൽ കൃത്യമായി കര്യങ്ങൾ പറയാം. നേരത്തെ ഉണ്ടായ നിയന്ത്രണങ്ങളിൽ ശ്രദ്ധേയമായ ഇളവുകൾ കിട്ടി. ഒരു കിലോമീറ്റർ പരിധിയിലും ഇളവ് ലഭിച്ചെന്നാണ് വിവരം. കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് കോടതിയിൽ നിന്നുണ്ടായി. നിയമത്തിന്റെ വഴിയേ പോയി ജനങ്ങളെ സഹായിക്കാൻ കഴിയുമെന്ന സർക്കാർ നിലപാടിന് കിട്ടിയ അംഗീകാരമാണിത്. ഇത്തരം ശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന വിധിയാണെന്നും വനം മന്ത്രി പറഞ്ഞു.
വെള്ളനാട് കിണറ്റിൽ വീണ കരടിയെ മനപ്പൂർവം കൊലപ്പെടുത്താൻ ആർക്കും ഉദ്ദേശമുണ്ടായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു. കരടിയെ പിടികൂടുന്നത് വൈകാതിരിക്കാനുള്ള നടപടികളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത്. കിട്ടിയ അന്വേഷണ റിപ്പോർട്ട് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വനം മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam