
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതിയിൽ നിന്നും പിന്മാറാനുണ്ടായ കാരണങ്ങൾ അടക്കം വിശദീകരിച്ച് ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചു. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും , സംശയം തോന്നിയതിനെ തുടർന്ന് കൺസോർഷ്യത്തിലെ മറ്റംഗങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റർ കോടതിയെ അറിയിച്ചിട്ടുള്ളത്.
കൂടാതെ ലാഭവിഹിതം 40% ൽ നിന്നും 32 ശതമാനമാക്കി കുറച്ചതും പിന്മാറിയതിനുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിരുന്നു. മൊത്തം 75 ലക്ഷം രൂപയാണ് എഐ ക്യാമറ പദ്ധതിയിൽ ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി മുടക്കിയത്.
Read more: തൃശൂരിൽ മരണാനന്തര ചടങ്ങുകള്‍ക്ക് ഇടമില്ലാതെ കുഴങ്ങി ഒരു കുടുംബം, സൗകര്യമൊരുക്കി വായനശാല
ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ചത്. കരാർ ടെണ്ടറിൽ നാല് കമ്പനികൾ പങ്കെടുത്തു. ടെക്നിക്കൽ യോഗ്യതയില്ലാത്തതിനാൽ ഇതിൽ ഒരു കമ്പനിയെ ആദ്യം തന്നെ പുറത്താക്കി. മറ്റ് മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഒന്നാം സ്ഥാനത്ത് വന്ന കമ്പനി സ്രിറ്റിന് കരാർ നൽകി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബിൽകോൾ സോഫ്റ്റ്വെയറുമായി ബന്ധമില്ലാത്ത പാലം, റോഡ് കോൺട്രാക്ടുകളേറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് വന്ന സിർട്ടുമായി ഇവർക്ക് പക്ഷേ ബന്ധമുണ്ട്. കെ -ഫോൺ ഇടപാടിൽ സ്രിറ്റിന് ഉപകരാർ നൽകിയ കമ്പനിയാണ് അശോക. ഇവരുടെ സ്വന്തം കമ്പനി. മൂന്നാം കമ്പനിയായ അക്ഷര എന്റർപ്രൈസിനും സ്രിറ്റ് കമ്പനിയുമായി ബന്ധമുണ്ട്. ഈ കമ്പനികൾ കാർട്ടൽ ഉണ്ടാക്കിയാണ് കരാർ പിടിക്കുന്നത്. ഇതെല്ലാം അഴിമതിയാണ്.
സാങ്കേതിക പ്രാധാന്യമുള്ള കേസുകൾ സബ് കോൺട്രാക്ട് നൽകരുതെന്ന് നിർദേശമുണ്ട്. ഇവിടെ അത് പാലിക്കപ്പെട്ടില്ല. മൂന്ന് കമ്പനികൾ ചേർന്നു കാർട്ടൽ ഉണ്ടാക്കി. രണ്ടു കമ്പനികൾ സ്രിറ്റിന് കരാർ കിട്ടാൻ കൂടിയ തുക ക്വട്ട് ചെയ്തു.
മത്സരത്തിൽ ഇല്ലാത്ത രണ്ട് ഐ.ടി കമ്പനികൾ സ്രിറ്റിനെ പിന്തുണച്ചു. സാങ്കേതിക തികവില്ലാത്ത കമ്പനിയാണ് സ്രിറ്റ്. അതുകൊണ്ടാണ് പുറത്തുള്ള രണ്ട് കമ്പനികൾ സാങ്കേതിക പിന്തുണ നൽകിയത്. സ്രിറ്റിന് ഒമ്പത് കോടിയാണ് നോക്കുകൂലി. എല്ലാത്തിന്റെയും കേന്ദ്രം പ്രസാദിയോ കമ്പനിയാണ്. അതാരുടേതാണെന്ന് വ്യക്തമാക്കണം. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചത്. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ.കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിൽ. ഊരാളുങ്കലും സ്രിറ്റും ചേർന്നു കമ്പനി നിലവിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam