
ദില്ലി: ഹമാസ് വിരുദ്ധ പ്രസംഗത്തില്‍ ശശി തരൂരിനെ തള്ളി എഐസിസി. പലസ്തീൻ വിഷയത്തിൽ ശശി തരൂർ പറഞ്ഞതിനോട് പൂർണ യോജിപ്പില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തില്‍ കോൺഗ്രസിന് കേന്ദ്ര സർക്കാരിന്റെ അതേ നിലപാടല്ലെന്നും എഐസിസി വ്യക്തമാക്കി.
അതേസമയം, ശശി തരൂരിന്റെ പ്രസംഗം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പാര്‍ട്ടി. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിർപ്പിന്‍റെ തുടക്കമായി പാർട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതിൽ ലത്തീൻ സഭക്ക് തരൂരിനോടുള്ള അകൽച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.
Also Read: വിവാദമായി ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പ്രസ്താവന; കൈവിടാതെ കുഞ്ഞാലിക്കുട്ടി, ലീഗിലും അഭിപ്രായ ഭിന്നത
ശശി തരൂർ അനാവശ്യവിവാദമുണ്ടാക്കിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. തരൂരിനെ പരസ്യമായി തള്ളുന്നില്ലെങ്കിലും കോൺഗ്രസ് നേതാക്കൾക്ക് വിവാദത്തിനുള്ളിൽ സന്തോഷമാണ്. നേതൃത്വത്തെ വെല്ലുവിളിച്ച് മലബാറിലടക്കം പര്യടനം നടത്തിയ തരൂരിനെ പിന്തുണച്ചവരെല്ലാം വെട്ടിലായില്ലേ എന്നാണ് പല കോൺഗ്രസ് നേതാക്കളും ഇപ്പോൾ ചോദിക്കുന്നത്. എന്നും വൻപിന്തുണ നൽകിയിരുന്ന ലത്തീൻ സഭ വിഴിഞ്ഞം സമരത്തിൽ തരൂരുമായി ഉടക്കി നിൽക്കെയാണ് ഹമാസ് വിവാദത്തിൽ മഹല്ല് കമ്മിറ്റികളുടെ എതിർപ്പ് എന്നതും ഇരട്ട തിരിച്ചടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam