
കൊച്ചി: എറണാകുളം പുത്തൻകുരിശിലെ ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്റ് ഇറക്കുന്നതിൽ തർക്കം തുടരുന്നു. ഹൈക്കോടതി ഉത്തരവ് അനുകൂലമായിട്ടും ലോഡിറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എഐടിയുസി. പെയിൻ്റ് ഇറക്കുന്നതിനെ ലേബർ കാർഡ് ഉള്ളവരെ തടയുകയാണ്. ഇന്നലെയും ലോഡ് ഇറക്കുന്നതിനെ ചൊല്ലി സ്ഥലത്ത് തർക്കമുണ്ടായിരുന്നു.
ഹാർഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനാണ് എ ഐ ടി യു സി വിലക്ക് ഏര്‍പ്പെടുത്തിയത്. യൂണിയനുമായി കരാറിൽ ഇല്ലാത്ത ഇനമായിട്ടും ലേബർ കാർഡുള്ള സ്ഥാപനത്തിലെ ജീവനക്കാരെ ഒക്ടോബർ മാസം മുതൽ സി പി ഐ യൂണിയൻ തടയുകയാണ്. എ ഐ ടി യു സി ഭീഷണി നിലനിൽക്കെ കടയുടമയാണ് ഇപ്പോൾ ലോഡിറക്കുന്നത്. ഏതൊക്കെ സാധനങ്ങൾ യൂണിയനുകാർ ഇറക്കണം, എത്ര രൂപ കൂലി നൽകണം എന്നതിലൊക്കെ മർച്ചന്‍റ് അസോസിയേഷനും യൂണിയനുമായി വ്യക്തമായ കരാറുണ്ട്. പെയിന്‍റ് ഈ കരാറിൽ ഉൾപ്പെട്ടിട്ടില്ല. വർഷങ്ങളായി ഇത് സ്ഥാപനത്തിന്‍റെ അവകാശമാണ്. എന്നാൽ ഒക്ടോബർ മാസം ആയപ്പോഴേക്കും ഇപ്പോഴില്ലാത്ത അവകാശം ഉന്നയിച്ച് എ ഐ ടി യു സി ഇടഞ്ഞു.
രണ്ട് മാസമായി പെയിന്‍റ് ലോഡ് വന്നാൽ എ ഐ ടി യു സി ലോഡിംഗ് തൊഴിലാളികൾ കടക്ക് മുന്നിലെത്തും. ലേബർ കാർഡുള്ള സ്ഥാപന ജീവനക്കാരെ തടയും. ഒടുവിൽ ഉടമസ്ഥർ ഇറങ്ങി ലോഡിറക്കും. ഇവരുടെ തന്നെ മറ്റ് സ്ഥാപനങ്ങളിൽ ഐ ഐ ടി യു സി ഇപ്പോഴും ലോഡിറക്കുന്നുണ്ട്. മാസം പതിനായിരങ്ങൾ കൂലി ഇനത്തിലും വാങ്ങുന്നു. എന്നാലും പെയിന്‍റ് കടയിലെ തർക്കത്തിൽ യൂണിയൻ വിട്ടുവീഴ്ചക്കില്ല.
Also Read: പുത്തൻകുരിശിൽ ലോഡ് ഇറക്കാൻ എഐടിയുസി വിലക്ക്,തർക്കം പെയിൻ്റ് ലോഡിനെ ചൊല്ലി,പൊലീസ് സംരക്ഷണവുമില്ല