
തൃശൂർ: തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രകോപിതനായി അവരെ കയ്യേറ്റം ചെയ്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നടപടി ഭരണഘടന ലംഘനമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. വിമർശനങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സുരേഷ് ഗോപി ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണ്. മുൻപ് തന്നോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകയോടുള്ള മോശം സമീപനത്തിന്റെ പേരിലും സുരേഷ് ഗോപി വിവാദം സൃഷ്ടിച്ചിരുന്നുവെന്ന് എ ഐ വൈ എഫ് ചൂണ്ടികാട്ടി.
മാധ്യമ പ്രവർത്തകരോടും വിമർശകരോടുമുള്ള സുരേഷ് ഗോപിയുടെ ശരീര ഭാഷയും പ്രതികരണങ്ങളും അങ്ങേയറ്റം ധാര്‍ഷ്ട്യം നിറഞ്ഞതും അക്രമോത്സുകവുമാണെന്നും സംഭവത്തിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോടാണ് സുരേഷ് ഗോപി തട്ടിക്കയറിയതും മോശമായി പെരുമാറിയതും. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാവിലെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപി ആദ്യം പ്രതികരിച്ചത്. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രാമനിലയിത്തിലെ സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam