
കൽപറ്റ: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കാൻ വേണ്ടി തന്റെ പേരിലുള്ള 20 സെൻ്റ് ഭൂമി വിട്ടുനൽകി വയനാട് സ്വദേശിയായ അജിഷ ഹരിദാസ്. ഭൂമി കൈമാറിയതിന്റെ രേഖ അജിഷ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും ഭർത്താവ് ഹരിദാസുമാണ് 20 സെന്റ് സ്ഥലം വിട്ടുനൽകിയത്.
നിലവിൽ തൃശൂർ കെഎസ്എഫ്ഇ ഈവനിംഗ് ബ്രാഞ്ചിൽ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിചെയ്തു വരികയാണ് അജിഷ. കർഷക കുടുംബത്തിൽ ജനിച്ച അജിഷയുടെ അച്ഛൻ ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവയ്ക്കുന്നതിനായി 2009 ൽ വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ദുരിതബാധിതർക്ക് വീട് വയ്ക്കാനായി സർക്കാരിലേക്ക് വിട്ടു നൽകിയത്. അച്ഛനും അമ്മയും സഹോദരന്റെ വീട്ടിൽ സുരക്ഷിതരായതുകൊണ്ടാണ് ഒരു രാത്രി പുലരവേ വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി തന്റെ പേരിലുള്ള ഭൂമി നൽകാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് അജിഷയും ഭർത്താവ് ഹരിദാസും പറഞ്ഞു.
ആ ദുരന്തം കണ്ടതിന്റെ നടുക്കം തന്നെയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അജിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''അത്രയേറെ മനസിനെ പിടിച്ചുലക്കുന്ന കാഴ്ചകളാണ് കണ്ടത്. ആ നടുക്കത്തിൽ നിന്ന് വിട്ടുമാറിയപ്പോൾ അവർക്ക് വേണ്ടി എന്താണ് ചെയ്യാൻ സാധിക്കുക എന്നാണ് ചിന്തിച്ചത്. അങ്ങനെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. നാളെ നമ്മളിലാർക്കെങ്കിലും ഈ അവസ്ഥ വന്നാൽ എന്ന് ആലോചിച്ച് നോക്കിയാൽ നമുക്ക് മറ്റുള്ളവരെ സഹായിക്കാൻ സാധിക്കും.'' അജിഷ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam