
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ ഭരണ മികവ് ഓർമ്മിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. വിഭജനത്തിന് ശേഷം ഇന്ത്യയെ കലാപഭൂമിയാകാതെ സംരക്ഷിച്ചത് നെഹ്‌റുവിന്റെ ഭരണ നൈപുണ്യമാണെന്നും മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന വാദഗതി ഉണ്ടായപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ച് ഇന്ത്യയെ ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്തുന്നതില്‍ നെഹ്‌റു വഹിച്ച പങ്ക് വളരെ വലുതാണെന്നും ആന്‍റണി ചൂണ്ടികാട്ടി. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കെ പി സി സി ആസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കവെയാണ് ആന്‍റണി ഇക്കാര്യങ്ങൾ ചൂണ്ടികാട്ടിയത്.
ആന്‍റണിയുടെ വാക്കുകൾ
ബഹുസ്വരതയും സാമ്പത്തിക സ്ഥിരതയും ഇല്ലാതെവന്നാല്‍ രാജ്യം വീണ്ടും സംഘര്‍ഷ ഭൂമിയായി മാറും. അതിനെ അതിജീവിക്കാന്‍ നെഹ്‌റുവിയന്‍ നയങ്ങളിലേക്ക് തിരിച്ച് പോയാലെ രാജ്യത്തിന് തിരിച്ച് വരവ് നടത്താനാകൂ. വിഭജനത്തിന് ശേഷം ഇന്ത്യയെ കലാപഭൂമിയാകാതെ സംരക്ഷിച്ചത് നെഹ്‌റുവിന്റെ ഭരണ നൈപുണ്യമാണ്. മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന വാദഗതി ഉണ്ടായപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ച് ഇന്ത്യയെ ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്തുന്നതില്‍ നെഹ്‌റു വഹിച്ച പങ്ക് വളരെ വലുതാണ്. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ അംബേദ്ക്കറുടെ സഹായത്തോടെ ശക്തമായ ഭരണഘടനയ്ക്ക് രൂപം നല്‍കുകയും ബഹുസ്വരത, സാമൂഹിക,സാമ്പത്തിക നീതി എന്നിവ ഉറപ്പുവരുത്തുകയും ചെയ്തു. നെഹ്‌റുവും അംബേദ്ക്കറും വിഭാവന ചെയ്ത ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ്. നെഹ്‌റുവിനെ തമസ്‌ക്കരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും എകെ ആന്റണി പറഞ്ഞു.
സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടി, ഹൈക്കോടതി വിധിയിൽ സുധാകരന്‍; സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം
കെ പി സി സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എന്‍ ശക്തന്‍, ടി യു രാധാകൃഷ്ണന്‍, ജി എസ് ബാബു, ജി സുബോധന്‍, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, വി എസ് ശിവകുമാര്‍, വര്‍ക്കല കഹാര്‍, മണക്കാട് സുരേഷ്, പന്തളം സുധാകരന്‍, നെയ്യാറ്റിന്‍കര സനല്‍, കെ മോഹന്‍കുമാര്‍, കമ്പറ നാരായണന്‍ തുടങ്ങിയവര്‍ കെ പി സി സിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam