
പാലക്കാട്: പാൽവില കൂത്തനെ കൂട്ടാനൊരുങ്ങി മിൽമ. വില ഒമ്പത് രൂപയോളം കൂട്ടണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ഈ മാസം അവസാനമാകും വില വർധന നടപ്പിലാക്കുക. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കൂത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. പാൽ വിലയും, ഉല്‍പ്പാദനചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മിൽമയുടെ നടപടി.
വിഷയം പഠിച്ച വെറ്റിനറി, കാർഷിക സർവകലാശാലകളിലെ വിദഗ്ധർ പാൽ വില പത്ത് രൂപയോളം കൂട്ടണമെന്ന് ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാൽവില കുത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. സംസ്ഥാനത്ത് പാൽ ഉത്പാദനത്തിന് ശരാശരി 47 രൂപയിലധികം ചെലവ് വരുന്നുണ്ട്. മിൽമ പാൽ സംഭരിക്കുന്നതാകട്ടെ 37.76 രൂപയ്ക്കും. അതായത് ഒരു ലിറ്റർ പാൽ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, കർഷകന് എട്ട് രൂപ 57 പൈസയുടെ നഷ്ടം നേരിടുന്നു. ഇത് നികത്താനാണ് വിലവർധന എന്നാണ് മിൽമയുടെ വിശദീകരണം. 2019 സെപ്തംബർ 19 നാണ് മിൽമ പാലിൻ്റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വർധന. ഈ വർഷം ജൂലൈ 18 ന് പാൽ ഉത്പന്നങ്ങൾക്കും മിൽമ വില കൂട്ടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam