
പാലക്കാട്: പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കേരളമേ, നിങ്ങളിത് കേൾക്കുന്നുണ്ടോയെന്ന് ചോദിച്ച് കൊണ്ടാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. രാഷ്ട്രീയ പാർട്ടിക്കാരനായ ഏതെങ്കിലുമൊരാൾ ഒരു കൊലപാതകം നടത്തി എന്നതല്ല വാർത്ത, മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി തന്നെ മറ്റൊരു പാർട്ടിയിലെ ഒരു യുവ പ്രവർത്തകനെ കൊല്ലാൻ നേരിട്ട് ആളെ ഏർപ്പെടുത്തി എന്നതാണ് തുറന്നു പറച്ചിൽ.
ആ ക്വട്ടേഷൻ ഏറ്റെടുത്ത് തനിക്ക് യാതൊരു വ്യക്തിവിദ്വേഷവും ഇല്ലാത്ത, നേരിട്ട് പരിചയം പോലുമില്ലാത്ത, ഒരു ചെറുപ്പക്കാരനെ അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ തയ്യാറായ ക്രിമിനൽ സ്വയമിതാ പുറത്തുവന്നു തന്നെ നിയോഗിച്ചവരേക്കുറിച്ച് തുറന്ന് പറയുകയാണെന്ന് ബല്‍റാം കുറിച്ചു. കേരളമേ, നിരപരാധിയായ ആ ചെറുപ്പക്കാരന്റെ ചുടുരക്തത്തിൽ നിങ്ങളോരോരുത്തർക്കും പങ്കുണ്ട്.
കാരണം, ഇതുപോലെയുള്ള കൊടും ക്രൂരതകൾ നേരിട്ടുതന്നെ ചെയ്യാൻ മടിയില്ലാത്തവരാണെന്ന് ഒരുപാട് തവണ തുറന്നുകാട്ടപ്പെട്ടിട്ടും സിപിഎം എന്ന പാർട്ടിയേയും അതിന്റെ നേതാക്കളേയും രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് അവർക്ക് ഭരണവും തുടർ ഭരണവും നൽകിയ മുഴുവനാളുകൾക്കും പാർട്ടി തീരുമാനപ്രകാരം കൊത്തിനുറുക്കപ്പെട്ട നിരവധി ഷുഹൈബുമാരുടെ ചോരയിൽ പങ്കുണ്ട്. മനസാക്ഷി എന്ന് ഒന്ന് പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ഈ മൗനത്തിന്റേയും ഒത്താശയുടേയും ന്യായീകരണത്തിന്റേയും കുറ്റബോധം നിങ്ങളെ വേട്ടയാടുകതന്നെ ചെയ്യുമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നും എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നുമാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. ആകാശിന്റെ വാക്കുകൾ വാർത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam