
കണ്ണൂര്‍: ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും കരി തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനായ രാഗിന്ദ് എ പി ആയിരുന്നു. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ട്ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. അതേസമയം, ക്വട്ടേഷൻ തലവനായ ആകാശിനെതിരെ തില്ലങ്കേരിയിൽ പോയി പ്രസംഗിക്കാൻ പി ജയരാജനെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു.
ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നാണ് നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പി ജയരാജനെ വാഴ്ത്തുന്ന പി ജെ ആർമ്മിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി.
പി ജയരാജൻ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇക്കൂട്ടർ രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘം. ഷുഹൈബ് വധം പാർട്ടി ഏൽപിച്ചിട്ട് താൻ ചെയ്തതാണ് വെളിപ്പെടുത്തി സിപിഎമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാനുള്ള തീവ്രശ്രമത്തില്‍ തന്നെയാണ് പാര്‍ട്ടി.
അതിന് വേണ്ടിയാണ് പി ജെയെ തന്നെ തില്ലങ്കേരിയിലേക്ക് നിയോഗിച്ചിട്ടുള്ളത്. നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്ന് നിശ്ചയിച്ചതായിരുന്നു. പി ജയരാജന്‍റെ ഫോട്ടോ അടക്കം ഉൾപെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് തന്നെ ആകാശ് തില്ലങ്കേരി വിവാദം തീർക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam