
കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിന്‍റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വയനാട്ടിൽ ഇന്ന് വിവിധ പരിപാടികൾ. രാവിലെ 9ന് മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തിൽ ഗദ്ദിക അരങ്ങേറും. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ പ്രകടനം നടത്തും. ശേഷം വൈകിട്ട് മൂന്നിന് ബത്തേരിയിൽ ജോഗി അനുസ്മരണ സമ്മേളനം നടക്കും. സമരനേതാവ് എം. ഗീതാനന്ദന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ മഹാസഭ പുന:സംഘടിപ്പിക്കും. സി.കെ ജാനുവില്ലാതെയാണ് രാഷ്ട്രീയ മഹാസഭ പുനഃസംഘടിപ്പിക്കുന്നത്. മുത്തങ്ങ ചരിത്ര രചന പാനൽ രൂപീകരണവും ബത്തേരിയിൽ വെച്ച് നടക്കും. വിവിധ ഗോത്ര കലാപരിപാടികളും അരങ്ങേറും.
ജനിച്ച മണ്ണിൽ അഭയാർത്ഥികളാകേണ്ടി വന്നവരെ അതിക്രൂരമായി അടിച്ചമർത്തിയെങ്കിലും മുത്തങ്ങയിൽ ഉയർന്ന ചോദ്യങ്ങൾ ഇന്നും അന്തരീക്ഷത്തിലുണ്ട്. ആദിവാസികളോടുള്ള സമീപനത്തിൽ മാറി മാറി വന്ന സർക്കാരുകൾക്ക് ഒരു മാറ്റവുമുണ്ടായില്ല.
2003 ഫെബ്രുവരി 19, ആദിവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടിത ഭൂസമരം. മണ്ണിന് വേണ്ടി പോരാടിയവർക്ക് നേരെ പൊലീസ് വെടിയുതിർത്തു. സമരമുഖത്തുണ്ടായിരുന്ന ജോഗി വെടിയേറ്റു മരിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ മാറോടടുക്കി സ്ത്രീകൾ കാട്ടിലലഞ്ഞു. വസ്ത്രവും ഭക്ഷണവും ഇല്ലാതെ ഒട്ടേറെ പേർ കൊടിയ മർദനങ്ങൾക്കിരയായി. ജനാധിപത്യത്തിന്‍റെ കറുത്ത ദിനം.
വർഷം ഇരുപത് പിന്നിട്ടു. മുത്തങ്ങ സമരകാലത്തെ സാമൂഹിക അവസ്ഥയിൽ നിന്ന് വയനാട്ടിലെ ആദിവാസികൾക്ക് മാറ്റമൊന്നുമുണ്ടായില്ല. ഒൻപതുമാസമായി തുടരുന്ന മരിയനാട്ടെ ഭൂസമരം തന്നെ അതിന് ഉദാഹരണം. നൂറ് കണക്കിന് കുടുംബങ്ങൾ കുട്ടിൽ കെട്ടി സമരം തുടങ്ങിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. മുത്തങ്ങ സമരത്തിൽ പങ്കെടുത്തവരും ഇവിടെയുണ്ട്. 2004 ൽ ഗോത്രവിഭാഗങ്ങൾക്ക് പതിച്ചു നൽകുന്നതിന് കേന്ദ്രസർക്കാർ അനുവദിച്ച 19,000 ഏക്കറിൽ മരിയനാട് തോട്ടവുമുണ്ട്. ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നീളുന്നതാണ് ആദിവാസികൾക്ക് ഭൂമി പതിച്ചുനൽകാൻ വൈകുന്നത്.
വയനാട്ടിൽ മാത്രം ഭൂരഹിതരായ ആയിരക്കണക്കിന് ആദിവാസികളാണ് ഉള്ളത്. വന സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽ പെടാത്ത 10,000 ഏക്കറിനടുത്ത് ഭൂമി ജില്ലയിലുണ്ടെന്നിരിക്കെയാണ് ഈ സ്ഥിതി.ആദിവാസികളുടെ പുനരധിവാസത്തിനായി വർഷാവർഷം 150 കോടി രൂപയെങ്കിലും സർക്കാർ നീക്കി വെക്കുന്നുണ്ട്. ഈ കോടികളൊക്കെ എങ്ങോട്ടു പോകുന്നുവെന്ന് ആർക്കമുറിയില്ല.