
കണ്ണൂർ: ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്കിൽ. ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചത്. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്. ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജയിലിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരി കാർ വിൽപ്പനക്ക് വെച്ചു. രാവിലെ 8 മണിയോടെയാണ് ഫേസ്ബുക്കിൽ കാർ വിലക്ക് വെച്ചതിന്റെ പരസ്യം എത്തി. 2011 മോഡൽ ഇന്നോവ കാറാണ് വിൽപ്പനക്ക് വച്ചത്. ഏഴ് ലക്ഷം രൂപക്കാണ് കാർ വിൽക്കുന്നത്. ഫേസ്ബുക്കിലെ കാർ വിൽപന ഗ്രൂപ്പിലാണ് വാഹനം വിൽപനയ്ക്കെന്ന് അറിയിപ്പ് വന്നത്. ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സാമ്പത്തീക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചത് എന്നാണ് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ പേരിലല്ല വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ വകുപ്പുകൾ ചുമത്തിയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചു. ഇതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് അടക്കം 14 ക്രിമിനൽ കേസുകളുണ്ട്. ജിജോ തില്ലങ്കേരിക്ക് എതിരെ 23 കേസുകളാണ് ഉള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ സി പി എം ആകാശിനെതിരെ തിരിഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam