
തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനായുള്ള അന്തിമപട്ടിക കരട് പട്ടികയാക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശവും ഭരണാനുകൂല കോളജ് സംഘടനയുടെ ആവശ്യവും സമാനമെന്ന് രേഖകൾ. 43 പേരുടെ അന്തിമ പട്ടികക്കെതിരെ 2022 ജൂൺ 27ന് എകെജിസിടി മന്ത്രി ആർ ബിന്ദുവിന് പരാതി നൽകിയിരുന്നു. പരാതി പരിഹരിക്കണം എന്ന സംഘടനയുടെ ആവശ്യത്തിന് സമാനമായമാണ് മന്ത്രി ഫയലിൽ എഴുതിയത്.
പ്രിൻസിപ്പൽ സെലക്ഷൻ നടത്തുമ്പോൾ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പരാതി പരിഹരിക്കാൻ അവസരം നൽകണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. ഇതിന് സമാനമായ നിർദേശമാണ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടിക അടങ്ങിയ ഫയൽ സമർപ്പിച്ചപ്പോൾ മന്ത്രി രേഖപ്പെടുത്തിയത്. അന്തിമ പട്ടിക, കരട് പട്ടികയാക്കി പ്രസിദ്ധീകരിക്കാനും പരാതി പരിഹരിക്കാൻ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും മന്ത്രി ഫയലിൽ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിയമനത്തിനുള്ള പട്ടിക കരട് പട്ടികയാക്കി പ്രസിദ്ധീകരിച്ചത്.
അപ്പീൽ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികളെടുത്തത് ഇതിന് പിന്നാലെയാണ്. കോളേജ് പ്രിൻസിപ്പൽ നിയമന നടപടികൾ സംബന്ധിച്ചുള്ള യുജിസി റെഗുലേഷന് വിരുദ്ധമായ നടപടികളാണ് പിന്നീട് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നടന്നത്. യുജിസി മാനദണ്ഡപ്രകാരം വിഷയം സംബന്ധിച്ച അന്തിമ തീരുമാനം പറയേണ്ടത് കമ്മിറ്റിയിലെ വിഷയ വിദഗ്ദരാണെന്നും ഇൻറർവ്യൂ സമയത്ത് വിഷയവിദഗ്ദ സമിതി അംഗീകരിച്ചവരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എകെജിസിടിയുടെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയ വിദഗ്ദൻ നൽകിയ പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഏകപക്ഷീയമായി തിരുത്തിയെന്ന ഗുരുതര ആരോപണവും ഭരണാനുകൂല സംഘടന മന്ത്രിക്ക് നൽകിയ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam