
ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ (Shan Murder Case) പ്രധാന പ്രതികൾ പിടിയിലായെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുന്നോട്ട് പോകാനുണ്ട്. ആർഎസ്എസ് നേതാക്കളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കും. കേസില്‍ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാവ് രൺജീത് വധക്കേസില്‍ (Ranjith Murder Case) കുറച്ച് പേര് കസ്റ്റഡിയിലുണ്ടെന്നും ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നുത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഷാൻ കേസിൽ 14 പേർ അറസ്റ്റിൽ ആയപ്പോൾ രൺജീത് കൊല കേസിൽ കാര്യമായ അന്വഷണ പുരോഗതി ഇല്ല.
എസ്ഡിപിഐ നേതാവിൻ്റെത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ അരുംകൊല എന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പിന്നാലെ ആസൂത്രണം തുടങ്ങി. ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹ്‌സ്യ യോഗങ്ങൾ ചേർന്നു. രണ്ട് സംഘമായി എത്തി ഷനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കള ആണ് എന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
ഷാൻ കേസിൽ ഇതുവരെ 14 പേരെ പ്രത്യക അന്വഷണ സംഘം അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തിന്, ഷാനെ കാട്ടിക്കൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റാണ് ഒടുവിൽ രേഖപ്പെടുത്തിയത്. ഇനി ഗൂഢാലോചനയില് ഉൾപ്പെട്ടവർ കൂടി പിടിയിലാകാനുണ്ട് എന്ന് പോലീസ് പറയുന്നു. ഷാൻ കേസിൽ കാര്യമായ അന്വേഷണസപുരോഗതി ഉണ്ടായപ്പോൾ ബിജെപി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം ഇരുട്ടിൽ തപ്പുകയാണ്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ്ഡിപിഐ പ്രവർത്തകനെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ സംഘം. ഇതര സംസ്ഥാനങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam