
ആലപ്പുഴ: ആലപ്പുഴ നൂറനാട് മണ്ണെടുപ്പിനെതിരെ പ്രതിഷേധിച്ച 60 പേർ അറസ്റ്റിൽ. ഇവരെ ചെങ്ങന്നൂർ, നൂറനാട്, വെൺമണി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റി. അതിനിടെ, മാവേലിക്കര എംഎല്‍എ അരുൺ കുമാറിനെ പൊലീസ് മർദിച്ചതായി പരാതി ഉയര്‍ന്നു. സിപിഎം ലോക്കൽ സെക്രട്ടറി എ നൗഷാദ്, സിപിഐ ലോക്കൽ സെക്രട്ടറി നൗഷാദ് എ അസീസ്, സിപിഎം - സിപിഐ നേതാക്കളായ ഷീജ ലക്ഷ്മി, ആർ സുജ, എസ് രജനി, കെ സുമ എന്നിവർക്ക് സംഘര്‍ത്തില്‍ പരിക്കേറ്റു. മുഖ്യമന്ത്രിയുമായി സിപിഎം ജില്ലാ സെക്രട്ടറി ചർച്ച നടത്തുകയാണെന്ന് നേതാക്കൾ അറിയിച്ചു. നാട്ടികാര്‍ പ്രതിഷേധം തുടരുമ്പോഴും നൂറനാട് മണ്ണെടുപ്പ് തകൃതിയായി നടക്കുകയാണ്.
നൂറനാട് മറ്റപ്പള്ളിയിൽ ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പിനെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയ നടപടിക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉണ്ടായത്. സമാധനപരമായി സമരം നടത്തുന്നവര്‍ക്കുനെരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ ഭരണകക്ഷി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഉച്ചയോടെ സമരക്കാരെ പൂര്‍ണമായും സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു മാറ്റി. സ്ഥലത്ത് ഇപ്പോഴും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്കുള്ള റോഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. ജനകീയ സമരം നടക്കുമ്പോഴും പൊലീസ് കാവലിൽ പാലമേൽ പഞ്ചായത്തിലെ മറ്റപള്ളി മേഖലയിൽ മണ്ണെടുപ്പ് തുടരുകയാണ്. പ്രതിഷേധങ്ങൾ ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് നിരവധി ടിപ്പർ ലോറികളിൽ മണ്ണ് കൊണ്ടു പോകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam