
കോട്ടയം: ആലപ്പുഴയിലെ ബിജെപി (BJP) പ്രവർത്തകൻ രൺജീതിനെ (Ranjith Murder) കൊലപ്പെടുത്തിയ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസ് ആണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). എസ്ഡിപിഐ (SDPI) കേന്ദ്രങ്ങളിൽ പരിശോധന പോലും നടന്നില്ല. പൊലീസിൽ പോപ്പുലർ ഫ്രണ്ടിൻ്റെ സ്ലീപ്പർ സെല്ലുകൾ ഉണ്ട്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതികൾക്ക് അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിന്റെ സഹായം കിട്ടി. ബിജെപി ഒഴികെയുള്ള പ്രസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടുകാർ നുഴഞ്ഞു കയറി.ഡിവൈഎഫ്ഐ ഏതാ പോപ്പുലർ ഫ്രണ്ട് ഏതാ എന്നറിയാൻ കഴിയാത്ത അവസ്ഥയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, രൺജീത്ത് വധക്കേസിലെ പ്രതികളിൽ എത്താവുന്ന നിർണായക തെളിവുകൾ കൈവശമുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ഇരട്ട കൊലപാതകങ്ങളിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള തിരച്ചിൽ തുടരുകയാണ്.
രൺജീത് ശ്രീനിവാസിനെ വധിച്ചശേഷം സംസ്ഥാനംവിട്ട പ്രതികൾക്കുവേണ്ടി തമിഴ്നാട്ടിലാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് കർണാടകയിലേക്ക് നീണ്ടു. എസ്ഡിപിഐക്കാരായ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടിനെ സഹായം ഇവിടങ്ങളിൽ ലഭിക്കുന്നുണ്ട്. അന്വേഷണം ഇപ്പോൾ ഏത് സംസ്ഥാനത്താണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് എഡിജിപി വിജയ് സാഖറേ പറഞ്ഞു.
ഷാൻ വധക്കേസിൽ അറസ്റ്റിലായ അഞ്ചു കൊലയാളി സംഘങ്ങളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എല്ലാവരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്. പരമാവധി തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണമെന്നും എഡിജിപി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam